ബ്രയന്‍സ് മേഖലയിലെ പാലം തകര്‍ന്ന് മരിച്ചത് 7 പേര്‍

റഷ്യന്‍ ഫെഡറേഷന്‍ കൗണ്‍സില്‍ അംഗമായ ആന്‍ഡ്രി ക്ലിഷാസ് അട്ടിമറിക്ക് പിന്നില്‍ യുക്രെയ്‌നാണെന്ന് ആരോപിച്ചു. ടെലിഗ്രാമില്‍ പങ്കിട്ട പോസ്റ്റില്‍, പാലം ആക്രമണവും ട്രെയിന്‍ പാളം തെറ്റലും യുക്രെയ്‌നെ ഒരു തീവ്രവാദ ഗ്രൂപ്പാണ് നിയന്ത്രിക്കുന്നത് എന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

author-image
Biju
New Update
ty

മോസ്‌കോ: റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയിലെ ട്രെയിന്‍ അപകടത്തിനു പിന്നില്‍ അട്ടിമറി ആരോപണവുമായി റഷ്യന്‍ സെനറ്റര്‍ ആന്‍ഡ്രി ക്ലിഷാസ്. ഏഴ് പേര്‍ കൊല്ലപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയതിന് പിന്നില്‍ യുക്രെയ്ന്‍ ആസൂത്രണമാണെന്നാണ് സെനറ്റര്‍ ആരോപിക്കുന്നത്. ബ്രയന്‍സ് മേഖലയിലെ പാലം തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. പാലം പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്, 388 യാത്രക്കാരുമായി ക്ലിമോവില്‍ നിന്ന് മോസ്‌കോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് മറിഞ്ഞത്. 66 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ''ഗതാഗത പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായ ഇടപെടല്‍'' കാരണമാണ് പാലത്തിന്റെ തൂണ്‍ തകര്‍ന്നതെന്നാണ് റഷ്യന്‍ റെയില്‍വേ അറിയിച്ചത്. പിന്നീടാണ് ബ്രയാന്‍സ്‌ക് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബൊഗോമാസ് ഒരു സ്‌ഫോടനത്തില്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതായി പ്രസ്താവിച്ചത്.

റഷ്യന്‍ ഫെഡറേഷന്‍ കൗണ്‍സില്‍ അംഗമായ ആന്‍ഡ്രി ക്ലിഷാസ് അട്ടിമറിക്ക് പിന്നില്‍ യുക്രെയ്‌നാണെന്ന് ആരോപിച്ചു. ടെലിഗ്രാമില്‍ പങ്കിട്ട പോസ്റ്റില്‍, പാലം ആക്രമണവും ട്രെയിന്‍ പാളം തെറ്റലും യുക്രെയ്‌നെ ഒരു തീവ്രവാദ ഗ്രൂപ്പാണ് നിയന്ത്രിക്കുന്നത് എന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വളരെക്കാലമായി യുക്രെയ്ന്‍ അതിര്‍ത്തികളോ നിയമാനുസൃത അധികാരികളോ നിയമങ്ങളോ ഇല്ലാതെ ഒരു തീവ്രവാദ കേന്ദ്രമായി മാറിയിരിക്കുന്നു എന്നും അദ്ദേഹം വിമര്‍ശിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒരു ബഫര്‍ സോണ്‍ സൃഷ്ടിക്കണമെന്നും ക്ലിഷാസ് ആവശ്യപ്പെട്ടു. ഇത് ഭാവിയില്‍ പ്രദേശത്തേക്ക് തീവ്രവാദികള്‍ പ്രവേശിക്കുന്നത് തടയാന്‍ പര്യാപ്തമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെയ് അവസാനം, കുര്‍സ്‌ക് മേഖലയിലേക്കുള്ള യുക്രേനിയന്‍ കടന്നുകയറ്റത്തെ സൈന്യം വിജയകരമായി തുരത്തിയതിനുശേഷം, അതിര്‍ത്തിയില്‍ ഒരു ''സുരക്ഷാ ബഫര്‍ സോണ്‍'' സൃഷ്ടിക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്, അന്ന് യുക്രെയ്ന്‍ നടത്തുന്ന ദീര്‍ഘദൂര ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത് എന്ന് അദ്ദേഹം പറഞ്ഞു.

സിവിലിയന്മാരെ ലക്ഷ്യമിട്ട് വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ സംഘടിപ്പിക്കുക, അട്ടിമറി സംഭവങ്ങള്‍ സൃഷ്ടിക്കുക, മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും അഭിപ്രായ നേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ യുക്രെയ്ന്‍ ആസൂത്രണം ചെയ്യുന്നതായി റഷ്യ മുന്‍പും നിരവധി തവണ ആരോപിച്ചിട്ടുണ്ട്.

 

russia