/kalakaumudi/media/media_files/2025/05/27/WvaxLjblECfeoDRiDYdT.jpg)
സിഡ്‌നി: ആൾക്കൂട്ടങ്ങൾക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങൾ വർധിച്ചതിന് പിന്നാലെ ഓസ്ട്രേലിയയിൽ വടിവാൾ പിൽപ്പനക്ക് നിരോധനം പ്രഖ്യാപിച്ചു. മെൽബണിലെ ഷോപ്പിംഗ് സെൻററിലുണ്ടായ ആക്രണത്തിന് പിന്നാലെയാണ് നടപടി. വിക്ടോറിയ സംസ്ഥാനത്ത് ബുധനാഴ്‌ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. നേരത്തെ സെപ്‌തംബർ മുതൽ വിലക്ക് വരുന്നതായാണ് അറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ഞായറാഴ്ച നോർത്താൻഡ് ഷോപ്പിംഗ് സെൻററിൽ രണ്ട് സംഘങ്ങൾ വടിവാളുകളുമായി ചേരി തിരിഞ്ഞ് ആക്രമിച്ചതിന് പിന്നാലെയാണ് വിലക്ക് ഇത്ര പെട്ടെന്ന് പ്രഖ്യാപിച്ചത്. ഞായറാഴ്‌ചയുണ്ടായ അക്രമത്തിൽ 20 കാരൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സാധാരണ ജനങ്ങളോ പൊലീസോ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാതിരിക്കാനാണ് വടിവാൾ വിതരണം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ അധികാരികൾ സ്വീകരിച്ചത്.
20 സെന്റി മീറ്ററിലേറെ നീളമുള്ള മൂർച്ചയേറിയ ഭാഗമുള്ള കത്തികൾ എല്ലാം തന്നെ വടിവാൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന സാധാരണ കത്തികൾക്ക് നിയന്ത്രണം ബാധകമല്ല. ഇത്തരം കത്തികൾ കൈവശമുള്ളവർക്ക് അത് പൊലീസിൽ ഏൽപ്പിക്കാനുള്ള കാലതാമസം അനുവദിക്കാനായി ആയിരുന്നു നേരത്തെ നിയന്ത്രണം സെപ്‌തംബറിൽ ആരംഭിക്കുമെന്ന് വിശദമാക്കിയത്. ഇംഗ്ലണ്ടിലും വെയിൽസിലും സോംബി സ്റ്റൈൽ ആയുധങ്ങൾക്കും വടിവാളിനും കഴിഞ്ഞ സെപ്‌തംബർ മുതൽ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് സ്വന്തമാക്കുന്നതും കൊണ്ടുനടക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്.
ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ കൗമാരകരായ കുട്ടികൾ ഉൾപ്പടെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാരും തന്നെ നേരത്തെയും കേസുകളിൽ പ്രതികളാണ്. ഞായറാഴ്ച നടന്ന ആക്രമണം സംഘങ്ങൾ തമ്മിൽ പദ്ധതിയിട്ട് നടത്തിയതാണെന്നും എന്നാൽ സാധാരണക്കാർക്കും അതിൽ പരിക്കേറ്റെന്നുമാണ് പൊലീസ് വിശദമാക്കിയത്.
വിക്ടോറിയയിൽ അരങ്ങേറുന്ന വടിവാൾ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങളിൽ പത്തിൽ ഒരെണ്ണത്തിൽ കൗമാരക്കാരാണ് പ്രതികളാവുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാധാരണ ആളുകൾ ഒന്നിച്ച് കൂടുന്ന സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും പൊലീസ് വിശദമാക്കുന്നുണ്ട്. നേരത്തെ മാർച്ച് മാസത്തിൽ നിയന്ത്രണം വേണ്ട ആയുധ വിൽപന സംബന്ധിച്ച നയത്തിൽ വ്യത്യാസം വരുത്തിയിരുന്നു. ഇതനുസരിച്ചാണ് സെപ്‌തംബർ മുതൽ വടിവാൾ വിൽപനയ്ക്കും കൈവശം വയ്ക്കുന്നതിനും നിയന്ത്രണം നിർദ്ദേശിച്ചത്.