Sheikh Hasina and Bangladesh’s Army Chief Waker-uz-Zaman
ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച സാഹചര്യത്തിൽ ബംഗ്ലാദേശിൽ ഇനി ഭരണം സൈന്യത്തിന്. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി.തുടർന്ന് രാജ്യത്ത് സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർത്ഥി പ്രക്ഷേഭത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിൻറെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി സംഘടിച്ചിരിക്കുന്നത്.ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ പ്രക്ഷോഭകാരികളായ വിദ്യാർത്ഥികളും അവരുടെ കുടുംബവും തെരുവിൽ ആഘോഷം തുടങ്ങിയതായാണ് റിപ്പോർട്ട്.
രാജിവച്ച ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.