പ്രശസ്ത പാക് സാഹിത്യകാരി ബാപ്സി സിദ്ധ്വ അന്തരിച്ചു

'ഐസ് കാന്‍ഡി മാന്‍' എന്ന നോവലിലൂടെ ലോക പ്രശസ്തയായ എഴുത്തുകാരി. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാന്‍ഡി മാന്‍ രചിച്ചതെന്നാണ് ബാപ്സി പിന്നീട് വെളിപ്പെടുത്തിയത്

author-image
Punnya
New Update
BAPSI

ബാപ്സി സിദ്ധ്വ

ഹൂസ്റ്റണ്‍: ലോക പ്രശസ്ത പാക് സാഹിത്യകാരി ബാപ്സി സിദ്ധ്വ അന്തരിച്ചു. ഇന്ത്യാ-പാക് വിഭജന കാലത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'ഐസ് കാന്‍ഡി മാന്‍' എന്ന നോവലിലൂടെ ലോക പ്രശസ്തയായ എഴുത്തുകാരിയാണ് 86 -ാം വയസില്‍ വിടപറഞ്ഞിരിക്കുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യാ-പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്സി പെണ്‍കുട്ടിയുടെ അനുഭവകഥയാണ് ബാപ്‌സി, 'ഐസ് കാന്‍ഡി മാന്‍' നോവലിലൂടെ വിവരിച്ചത്.
'ഐസ് കാന്‍ഡി മാന്‍' ലോകമാകെ വലിയ ശ്രദ്ധനേടിയിരുന്നു. ഈ നോവല്‍ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തില്‍ 'ഐസ് കാന്‍ഡി മാന്‍' പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എര്‍ത്ത് എന്ന പേരില്‍ സിനിമയാക്കുകയും ചെയ്തു. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാന്‍ഡി മാന്‍ രചിച്ചതെന്നാണ് ബാപ്സി പിന്നീട് വെളിപ്പെടുത്തിയത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ ബിബിസിയുടെ പട്ടികയില്‍ പോലും ഐസ് കാന്‍ഡി മാന്‍ ഇടംപിടിച്ചിട്ടുണ്ട്. 1938 ല്‍ കറാച്ചിയിലായിരുന്നു ബാപ്സിയുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തിനോട് കമ്പമുണ്ടായിരുന്ന ബാപ്‌സിയുടെ ആദ്യ പുസ്തകം ദി ക്രോ ഈറ്റേഴ്സ് ആയിരുന്നു. പാഴ്സികളുടെ ജീവിതവും ചരിത്രവുമായിരുന്നു ദി ക്രോ ഈറ്റേഴ്സിലൂടെ ബാപ്‌സി പറഞ്ഞുവച്ചത്. ആന്‍ അമേരിക്കന്‍ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടര്‍ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്. പ്രധാനമായും പാക്കിസ്ഥാന്‍ പശ്ചാത്തലമാക്കിയുള്ള നോവലുകളായിരുന്നു ബാപ്‌സിയുടെ തൂലികയില്‍ ജനിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായും ബാപ്‌സിയെ കണക്കാക്കാറുണ്ട്. സാഹിത്യ ലോകത്തെ വലിയ നഷ്ടം എന്നാണ് ബാപ്‌സിയുടെ വിയോഗത്തെ പ്രമുഖര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

Bapsi Sidhwa writer pakistan