ട്രംപിന്റെ പ്രസംഗം തെറ്റായി അവതരിപ്പിച്ചു; ബിബിസി ഉന്നതര്‍ പുറത്ത്

ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു''- ഡേവി പ്രസ്താവനയില്‍ അറിയിച്ചു.

author-image
Biju
New Update
bbc

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ടര്‍ണസും രാജിവച്ചു. ബിബിസി ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെക്കുന്നതായി ജീവനക്കാര്‍ക്കയച്ച കത്തില്‍ ഡേവി വ്യക്തമാക്കി. രാജി സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നും ഡേവി അറിയിച്ചു. 

''ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു''- ഡേവി പ്രസ്താവനയില്‍ അറിയിച്ചു. പുതിയ ഡയറക്ടര്‍ ജനറലിനെ കണ്ടെത്താന്‍ ബിബിസിയുടെ ബോര്‍ഡുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

''പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം, ഞാന്‍ സ്‌നേഹിക്കുന്ന ബിബിസി എന്ന സ്ഥാപനത്തെ മോശമായി ബാധിച്ചു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും  സമീപകാലത്തായി ബിബിസി പക്ഷാപാതപരമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ തെറ്റാണ്''- രാജിവച്ചതിനു പിന്നാലെ ഡെബോറ ടര്‍ണസ് പറഞ്ഞു. 

ബിബിസി പനോരമ ഡോക്യുമെന്ററി ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഇരുവരുടെയും രാജി. 2021ലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങള്‍ ചേര്‍ത്ത് ഒന്നാക്കിയെന്നായിരുന്നു ആരോപണം. കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ് എന്ന ഡോക്യുമെന്ററിയെ കുറിച്ചായിരുന്നു വിവാദം. ഇതുമായി ബന്ധപ്പെട്ട് ബിബിസിയിലെ ആഭ്യന്തര മെമ്മോ പുറത്താവുകയും ദ് ടെലഗ്രാഫ് അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ബിബിസി എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മിറ്റിയുടെ മുന്‍ ഉപദേഷ്ടാവായ മൈക്കല്‍ പ്രെസ്‌കോട്ടില്‍ നിന്നാണ് മെമ്മോ ചോര്‍ന്നത്.