/kalakaumudi/media/media_files/2025/04/19/4PvaOJIh3gZRJsb2Yuk1.jpg)
മോസ്‌കോ: റഷ്യയുടെ അതിര്‍ത്തി പങ്കിടുന്ന നാറ്റോ അംഗരാജ്യങ്ങളെ ആക്രമിക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പദ്ധതിയിടുന്നായി സൂചന.റഷ്യന്‍ അനുകൂല സ്വകാര്യ സായുധ ഗ്രൂപ്പുകളെ ഉള്‍പ്പെടെ പുടിന്‍ കളത്തില്‍ ഇറക്കിയതും, ഭാവിയിലെ വന്‍ യുദ്ധം മുന്നില്‍ കണ്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ, ഒരു വലിയ യുദ്ധത്തിനു മുന്നോടിയായുള്ള സാമ്പിള്‍വെടിക്കെട്ടാണ് യുക്രെയ്നില്‍ നടത്തി കൊണ്ടിരിക്കുന്നത് എന്നത് വ്യക്തം. ഇക്കാര്യം മനസ്സിലാക്കി തന്നെയാണ് നാറ്റോ രാജ്യങ്ങളും യൂറോപ്പ്യന്‍ രാജ്യങ്ങളും തുടക്കം മുതല്‍ പ്രതികരിച്ചിരുന്നത്. അവരുടെ ഭയം, തങ്ങളുടെ രാജ്യങ്ങളെയും റഷ്യ ടാര്‍ഗറ്റ് ചെയ്യുമെന്നത് തന്നെയാണ്. റഷ്യയെ പഴയ സോവിയറ്റ് യൂണിയന്റെ രൂപത്തിലേക്ക് കൊണ്ടുവരിക എന്ന വ്ളാഡിമിര്‍ പുടിന്റെ ആഗ്രഹം, യൂറോപ്പ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് ഉയര്‍ത്തുന്നത് വന്‍ വെല്ലുവിളി തന്നെയാണ്. ഇത്തരമൊരു ആഗ്രഹം പുടിന് ഉണ്ടാകാനുള്ള കാരണവും നാറ്റോ ഉണ്ടാക്കിയതാണ്.
സോവിയറ്റ് യൂണിയന്‍ പല രാജ്യങ്ങളായി വിഭജിക്കപ്പെട്ടപ്പോള്‍, റഷ്യയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍, ഈ വിഭജിച്ച് പോയ രാജ്യങ്ങളെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന ഒരു കരാര്‍ റഷ്യയും അമേരിക്കയുമായി ഉണ്ടായിരുന്നു. ഈ ധാരണ തെറ്റിച്ചാണ്, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന നിരവധി രാജ്യങ്ങളെ അമേരിക്ക മുന്‍കൈ എടുത്ത് നാറ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതിന്റെ ഒടുവിലത്തെ ശ്രമമായിരുന്നു യുക്രെയ്നിലൂടെ നടപ്പാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നതും. അതാണിപ്പോള്‍, മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുന്നത്. റഷ്യക്ക് ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാമായിരുന്ന രാജ്യമാണ് യുക്രെയ്ന്‍. അത് അവര്‍ ചെയ്യാതിരുന്നത്, മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയാണ്.
ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്, ബോധപൂര്‍വ്വം ഒരാക്രമണവും റഷ്യന്‍ സൈന്യം നടത്തിയിട്ടില്ല. എന്നാല്‍, ജനവാസ കേന്ദ്രങ്ങളില്‍ സൈനിക താവളവും ആയുധങ്ങളും ഒളിപ്പിച്ച് യുക്രെയ്ന്‍ സൈന്യം സ്വന്തം ജനതയെ പ്രതിരോധ കവചമാക്കി ഉപയോഗിക്കുകയാണ് ചെയ്ത് വരുന്നത്. അമേരിക്കന്‍ സഖ്യകക്ഷിയായ ഇസ്രയേല്‍, ഗാസയില്‍ നടത്തിയ പോലുള്ള കൂട്ടകുരുതി യുക്രെയ്നില്‍ റഷ്യ ആഗ്രഹിക്കുന്നില്ല. അത് ആ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തിന്റെ പിന്തുടര്‍ച്ചയായി മാത്രമേ വിലയിരുത്താന്‍ കഴിയുകയൊള്ളൂ.
അതേസമയം, ലോകത്ത് ഏറ്റവും അധികം ആണവായുധ ശേഖരമുള്ള റഷ്യയുമായി നാറ്റോ യുദ്ധത്തിന് തുനിഞ്ഞാല്‍, പുടിന്‍ ആണവായുധം പ്രയോഗിക്കുമെന്ന കാര്യവും ഉറപ്പാണ്. അത് റഷ്യ ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുമുണ്ട്. അതേസമയം, ആണവായുധ ശേഖരമുളള അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങള്‍ക്ക് അവ എടുത്തിട്ട് റഷ്യക്ക് നേരെ പ്രയോഗിച്ചാലും അത് ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള സാധ്യതയും വളരെ കുറവാണ്. കാരണം, ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനമുള്ള രാജ്യമാണ് റഷ്യ. ഈ ശ്രേണിയില്‍പ്പെട്ട എസ് 400 ട്രയംഫ് ഉപയോഗിച്ചാണ്, അടുത്തിടെ അമേരിക്ക യുക്രെയ്ന് നല്‍കിയിരുന്ന എഫ് 16 യുദ്ധവിമാനം റഷ്യന്‍ സൈന്യം വെടിവെച്ചിട്ടിരുന്നത്. ശത്രുക്കള്‍ക്ക് തൊടാന്‍ പറ്റാത്ത ആധുനിക യുദ്ധവിമാനമെന്ന്, അമേരിക്ക അഹങ്കരിച്ചിരുന്ന കുന്തമുനയെയാണ് നിഷ്പ്രയാസം റഷ്യ വെടിവെച്ചിട്ടിരുന്നത്. ലോക ആയുധ വിപണിയില്‍, അമേരിക്കയ്ക്ക് ഏറ്റ വലിയ പ്രഹരം കൂടിയായിരുന്നു ഈ സംഭവം.
മുന്‍പ് അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ യുക്രെയ്നു നല്‍കിയ ദീര്‍ഘദൂര പുതിയതലമുറ മിസൈലുകളെയും ഇതിനകം തന്നെ തകര്‍ത്ത് റഷ്യ അവരുടെ പ്രതിരോധ കരുത്ത് കാട്ടിയിട്ടുണ്ട്. റഷ്യയുടെ പ്രതിരോധക്കോട്ട ശക്തമാണെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രത്യക്ഷത്തില്‍ ഇപ്പോഴത്തെ സംഘര്‍ഷം റഷ്യ യുക്രെയ്ന്‍ യുദ്ധമായി വിലയിരുത്തപ്പെടുമെങ്കിലും, യഥാര്‍ത്ഥത്തില്‍ നടക്കുന്നത് നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള യുദ്ധമാണ്. നാറ്റോ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളും സുരക്ഷാ കവചവും ടെക്നോളജിയും ഇന്റലിജന്‍സും എല്ലാമാണ്, യുക്രെയ്നില്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. ഇവരുടെ പല ആധുനിക ആയുധങ്ങള്‍ പ്രയോഗിക്കുന്നത് പോലും, നാറ്റോ രാജ്യങ്ങളിലെ വിദഗ്ദരാണ്. ഇതെല്ലാം തന്നെ റഷ്യന്‍ സൈന്യത്തെ സംബന്ധിച്ച്, പുതിയ അനുഭവങ്ങളാണ്. അവരെ സംബന്ധിച്ച്, യഥാര്‍ത്ഥത്തില്‍ ഇതൊരു പരിശീലനവുമാണ്. എങ്ങനെ നാറ്റോ സൈന്യത്തെ നേരിടണം എന്നത് സംബന്ധിച്ച് അവര്‍ പ്രാക്ടിക്കലായി തന്നെ മനസ്സിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഇത് റഷ്യന്‍ സൈന്യത്തിന്റെ വീര്യം കൂട്ടുകയാണെന്നാണ് യുദ്ധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
നാറ്റോയുടെ ആധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും മാത്രമല്ല, പോര്‍മുഖത്തെ നയിക്കുന്ന പുതിയ കാലത്തെ അനവധി ടാങ്കുകളും, റഷ്യന്‍ സൈന്യം യുക്രെയ്ന്‍ മണ്ണില്‍ പൊട്ടിച്ച് കളഞ്ഞിട്ടുണ്ട്. ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റായ ശേഷം, യുക്രെയ്ന് നല്‍കുന്ന പിന്തുണയില്‍ നിന്നും അമേരിക്ക അല്പം പിറകോട്ടടിച്ചിട്ടുണ്ടെങ്കിലും, ജര്‍മ്മനിയും ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെയുളള മറ്റ് നാറ്റോ രാജ്യങ്ങളില്‍ പലതും, ഇപ്പോഴും യുക്രെയ്നെ വലിയ രൂപത്തില്‍ സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഈ നീക്കത്തെ വലിയ പ്രകോപനമായി കാണുന്ന റഷ്യ, ശക്തമായ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തി വരുന്നത്.
റഷ്യയില്‍ നിന്നും നാറ്റോ സഖ്യത്തിന് നേരെ വലിയ യുദ്ധഭീഷണിയാണ് ഉണ്ടായിരിക്കുന്നത് എന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുടെ ചാര സംഘടനയുടെ ചീഫ് തന്നെ പറയുന്നത്, തങ്ങള്‍ നാറ്റോ സഖ്യത്തെ അറ്റാക്ക് ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കി കഴിഞ്ഞു എന്നതാണ്. റഷ്യന്‍ ഉന്നതന്റെ ഈ പ്രഖ്യാപനം കേട്ട് അമേരിക്കയും അമ്പരന്നിരിക്കുകയാണ്. ബെലാറസ് അതിര്‍ത്തിയിലും, മറ്റ് ചില റഷ്യന്‍ അതിര്‍ത്തികളിലും നാറ്റോ സഖ്യത്തിന്റെ സൈനികര്‍ ക്യാമ്പ് ചെയ്ത് തുടങ്ങിയതാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആയുധങ്ങളും ടാങ്കുകളുമായി നാറ്റോ സഖ്യം അതിര്‍ത്തിയില്‍ അണിനിരന്നത് റഷ്യയുടെയും അവരുടെ സഖ്യകക്ഷിയായ ബെലാറസിന്റെയും സുരക്ഷിതത്വത്തിന് ഭീക്ഷണിയാണെന്നും അത്കൊണ്ട് തന്നെ, നാറ്റോ സഖ്യവുമായി യുദ്ധത്തിലേര്‍പ്പെടാന്‍ മടിക്കില്ലെന്നുമാണ് റഷ്യ പറയുന്നത്.