ബോണ്ടയ് ബീച്ച് കൂട്ടക്കൊല; പ്രതി സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ

50കാരനായ സാജിദ് അക്രമും മകന്‍ 24കാരനായ നവീദ് അക്രമുമാണ് സിഡ്‌നിയിലെ ബോണ്ടയ് ബീച്ചില്‍ ഡിസംബര്‍ 14ന് വെടിവയ്പ്പ് നടത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു

author-image
Biju
New Update
bondoy

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടയ് ബീച്ചില്‍ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളില്‍ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. ഇതോടെ, സാജിദ് അക്രമിന്റെ മൃതദേഹം സര്‍ക്കാര്‍ സംസ്‌കരിക്കേണ്ടിവരുമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

50കാരനായ സാജിദ് അക്രമും മകന്‍ 24കാരനായ നവീദ് അക്രമുമാണ് സിഡ്‌നിയിലെ ബോണ്ടയ് ബീച്ചില്‍ ഡിസംബര്‍ 14ന് വെടിവയ്പ്പ് നടത്തിയത്.  പൊലീസിന്റെ പ്രത്യാക്രമണത്തില്‍ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് നവീദ് അക്രം കോമയില്‍ നിന്ന് ഉണര്‍ന്നത്. ഇയാള്‍ക്കെതിരെ 59 വകുപ്പുകളാണ് ചുമത്തിയത്. 

ജെര്‍വിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്ക് മുന്‍പുള്ള 6 മാസങ്ങളില്‍ സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

നവംബര്‍ ഒന്നു മുതല്‍ 28 ഇയാള്‍ ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് വേരുകളുള്ള മേഖലയാണിത്. ഇവിടെ സാജിദ് അക്രമിന് പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്ക് പുറമേ സിഡ്‌നിയില്‍ നിന്നുള്ള മറ്റ് രണ്ടുപേര്‍ കൂടി ഇതേ സമയം മേഖലയിലുണ്ടായിരുന്നു. ഇവരുടെ കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികള്‍ക്ക് ശേഷിയേറിയ തോക്കുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.