/kalakaumudi/media/media_files/2025/02/16/LY3uAhZFa3GDm1bMoXeJ.jpg)
Rep. Img.
ബീജിങ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് നാല് കനേഡിയന്‍ പൗരന്‍മാരെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. കനേഡിയന്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നാലുപേരും ഇരട്ടപൗരത്വമുള്ളവരാണെന്നും ഇവരുടേക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കിവെച്ചിരിക്കുകയാണെന്നും കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് 'ശക്തവും മതിയായതുമായ' തെളിവുകള്‍ ഉണ്ടെന്നും നിയമപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇത് സംബന്ധിച്ച് കാനഡ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ചൈന ആരോപിച്ചു.കനേഡിയന്‍ പൗരന്മാരുമായി ബന്ധപ്പെട്ട് ഈ കേസ് മാസങ്ങളായി തങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വധശിക്ഷ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും മെലാനി ജോളി പറഞ്ഞു. മയക്കുമരുന്ന്, അഴിമതി, ചാരവൃത്തി എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് ചൈനയില്‍ വധശിക്ഷ വിധിക്കുന്നത്. അതേസമയം, ചൈനയില്‍ വധശിക്ഷകളുടെ എണ്ണം രഹസ്യമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈനയെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.