പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുമെന്നും കാര്‍ണി കരുതുന്നു

സാധാരണ ഗതിയില്‍ ഒക്ടോബര്‍ 20നുള്ളിലാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ യുഎസ് - കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയില്‍ മുന്‍പേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ മാര്‍ക്ക് കാര്‍ണിയുടെ മറ്റൊരു കണക്ക് കൂട്ടല്‍ കൂടിയുണ്ട്.

author-image
Biju
New Update
hjh

ഒട്ടാവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അധികാരമേറ്റതിന് പിന്നാലെ കാനഡയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി  മാര്‍ക്ക് കാര്‍ണി  പ്രചാരണത്തിന് തുടക്കം കുറിച്ചു. 

സമീപകാല ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നാണ് മാര്‍ക്ക് കാര്‍ണി വിശേഷിപ്പിച്ചത്.  കാനഡ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ 28 ന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ  കാര്‍ണി സന്ദര്‍ശിച്ചിരുന്നു. 

അമേരിക്കയുമായുള്ള ബന്ധം വഷളാവുകയും കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രോഡോയുടെ പിന്‍ഗാമിയായി കാര്‍ണി ചുമതലയേറ്റത്. കാര്‍ണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.  

2015 മുതല്‍ കാനഡയില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണെങ്കിലും പുതിയ സാഹചര്യത്തിലും ട്രംപിന്റെ നയങ്ങളോടുള്ള ഏറ്റുമുട്ടുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കാര്‍ണി. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുമെന്നും കാര്‍ണി കരുതുന്നു. 

ഹൗസ് ഓഫ് കോമണ്‍സിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്. നിരവധി പാര്‍ട്ടികള്‍  മത്സര രംഗത്തുണ്ടെങ്കിലും ലിബറലുകള്‍ക്കും കണ്‍സര്‍വേറ്റീവുകള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ രൂപീകരണ സാധ്യത. 

ജനുവരിയില്‍ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മാര്‍ച്ച് ഒമ്പതിന് മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്.   14ന് തന്നെ കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. 

ഇതിന് പിന്നാലെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് കാര്‍ണി സ്വീകരിച്ചത്. കടുത്ത ട്രംപ് വിരുദ്ധന്‍ കൂടിയായി അറിയപ്പെടുന്ന കാര്‍ണിക്ക്  ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകളും പറയുന്നത്.

സാധാരണ ഗതിയില്‍ ഒക്ടോബര്‍ 20നുള്ളിലാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ യുഎസ് - കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയില്‍ മുന്‍പേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ മാര്‍ക്ക് കാര്‍ണിയുടെ മറ്റൊരു കണക്ക് കൂട്ടല്‍ കൂടിയുണ്ട്. 

നേരത്തെ വോട്ടെടുപ്പ് നടത്തിയാല്‍ ലിബറല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. യുഎസിന്റെ തീരുവയും, കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാനുള്ള ട്രംപിന്റെ നീക്കവുമെല്ലാം തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി ഉയര്‍ത്താനാണ് സാധ്യത. 

ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ രാജി വച്ചത്. വാര്‍ത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒന്‍പത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. 

കനേഡിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികള്‍ സര്‍ക്കാര്‍ നേരിടുന്ന സാഹചര്യത്തിലായിരുന്നു രാജി. 

 

canada