റോമിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കേണ്ടിയിരുന്ന റയാൻ എയർ വിമാനത്തിൽ പൂച്ച കയറിയപ്പോൾ നിർത്തലാക്കിയത് രണ്ട് ദിവസത്തെ യാത്ര. വിമാനം പറക്കുന്നതിന് തൊട്ടുമുമ്പാണ് എയർലൈൻ ജീവനക്കാർ അവിചാരിതമായി വന്ന അതിഥിയെ കണ്ടത്. ബോയിംഗ് 737 വിമാനത്തിലാണ് ഒളിച്ചിരുന്ന പൂച്ചയെ കണ്ടെത്തിയത്.
ഏറെ നേരത്തെ പരിശോധനയ്ക്ക് ഒടുവിലാണ് പൂച്ചയെ വിമാനത്തിനുള്ളിൽ നിന്ന് കണ്ടുപിടിച്ചത്. യാത്രക്കാർക്കുള്ള നിർദ്ദേശം നൽകാനായി എത്തിയ എയർലൈൻ ജീവനക്കാരിയാണ് പൂച്ചയുടെ കരച്ചിൽ വിമാനത്തിനുള്ളിൽ നിന്നും കേട്ടത്. തുടർന്ന് വിമാനത്തിൻ്റെ ഇലക്ട്രിക്കൽ ബേയിൽ നിന്നും പൂച്ചയെ കണ്ടെത്തുകയായിരുന്നു.
എന്നാൽ പൂച്ചയെ പിടിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പൂച്ചയെ പിടികിട്ടിയില്ല സംഭവ ദിവസം നടത്തേണ്ടിയിരുന്ന സർവീസ് റദ്ദ് ചെയ്തു.
വിമാന കമ്പനിക്കു വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് പൂച്ച വരുത്തിവെച്ചത്. വിമാനത്തിന്റെ വളരെ സെൻസിറ്റീവായ ഭാഗങ്ങളിലേക്ക് പൂച്ച നുഴഞ്ഞു കയറിയതോടെയാണ് അതിഥിയുടെ കളി കാര്യമായത് . പൂച്ചയുമായി വിമാനം പറന്നുയർന്നാൽ ഗുരുതരമായ സാങ്കേതിക തകരാറുകൾക്ക് കാരണമായേക്കാം എന്ന് ഭയന്നാണ് എയർലൈൻ അധികൃതർ സർവീസുകൾ റദ്ദാക്കിയത്.
പൂച്ചയെ പിടികൂടാൻ എത്ര ശ്രമിച്ചിട്ടും നടക്കാത്തതിനാൽ വാതിൽ തുറന്നിട്ട് പൂച്ച തനിയെ ഇറങ്ങിപ്പോകാൻ കാത്തിരിക്കുകയായിരുന്നു. തുറന്നിട്ട വാതിലിലൂടെ പുറത്തിറങ്ങിയ പൂച്ച റൺവേയിലൂടെ ഓടി രക്ഷപ്പെട്ടു.ഇതിന് മുൻപും ഇത്തരത്തിൽ സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്.
2021 -ൽ സുഡാനിലെ ഖാർത്തൂമിൽ നിന്ന് ഖത്തറിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ പൂച്ചയെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്നു. വിമാനം പറന്നുയർന്ന് ഏകദേശം 30 മിനിറ്റുകൾക്കുശേഷമാണ് അന്ന് പൂച്ചയെ കണ്ടത്. അന്ന് പൂച്ച പൈലറ്റിനെ ആക്രമിക്കുകയും ചെയ്തിരുന്നു