തായ്വാന് സമീപം സൈനിക നീക്കങ്ങള്‍ ശക്തമാക്കി ചൈന

ഒരിടവേളയ്ക്ക് ശേഷം വീണ്ടും തായ്വാന് സമീപം സൈനിക നീക്കങ്ങള്‍ ശക്തമാക്കി ചൈന. ശനിയാഴ്ച രാവിലെ 6 മണിയ്ക്കും ഞായറാഴ്ച രാവിലെ 6 മണിയ്ക്കും ഇടയില്‍ തായ്വാന് ചുറ്റും ആറ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം പറയുന്നു

author-image
Rajesh T L
New Update
333

ഒരിടവേളയ്ക്ക് ശേഷം വീണ്ടും തായ്വാന് സമീപം സൈനിക നീക്കങ്ങള്‍ ശക്തമാക്കി ചൈന.ശനിയാഴ്ച രാവിലെ 6 മണിയ്ക്കും ഞായറാഴ്ച രാവിലെ 6 മണിയ്ക്കും ഇടയില്‍ തായ്വാന് ചുറ്റും ആറ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം പറയുന്നു.ആറ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വിമാനങ്ങളില്‍ രണ്ടെണ്ണം മീഡിയന്‍ ലൈന്‍ കടന്ന് രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചെന്നും ചൈനീസ് നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം 28 ചൈനീസ് വിമാനങ്ങളും എട്ട് നാവിക കപ്പലുകളുമാണ് തായ് വാന്റെ അതിര്‍ത്തിയ്ക്ക് സമീപം എത്തിയത്.27 വിമാനങ്ങള്‍ മീഡിയന്‍ ലൈന്‍ കടന്ന് തായ്വാന്റെ തെക്കുപടിഞ്ഞാറന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഇതിനിടെ,യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തായ്വാനെതിരെ ചൈന നടത്തുന്ന നീക്കങ്ങളെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് ഫോക്കസ് തായ്വാന്‍ റിപ്പോര്‍ട്ട് ചെയ്തു.തായ്വാന് സമീപം തുടര്‍ച്ചയായി സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചൈനയ്ക്ക് എതിരെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അടുത്തിടെ രംഗത്തെത്തിയിരുന്നു.ചൈനയുടെ ലക്ഷ്യങ്ങളെ കുറിച്ച് നാറ്റോയ്ക്ക് വ്യക്തമായ രൂപമുണ്ടായിരിക്കണമെന്നും ആണവായുധങ്ങള്‍ ഉള്‍പ്പെടെ യാതൊരു സുതാര്യതയുമില്ലാതെ ചൈന അവരുടെ ശക്തി ഗണ്യമായി വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.2030ഓടെ ചൈനയുടെ പക്കല്‍ 1,000ത്തിലധികം ആണവായുധങ്ങള്‍ ഉണ്ടാകുമെന്നാണ് നാറ്റോ സെക്രട്ടറി പറഞ്ഞത്.ബഹിരാകാശ രംഗത്തും ചൈന ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും മാര്‍ക്ക് റുട്ടെ ചൂണ്ടിക്കാട്ടിയിരുന്നു.തെക്ക്-കിഴക്കന്‍ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈല്‍ അകലെയാണ് തായ്വാന്‍ ദ്വീപ് രാഷ്ട്രം സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ തായ്വാന്‍ ചൈനീസ് സാമ്രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ആയിരുന്നു. പിന്നീട് 1895-ല്‍ ഇത് ജപ്പാന്റെ കോളനിയായി.രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതിനുശേഷം ചൈന ദ്വീപ് വീണ്ടെടുത്തു.ചൈനയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം നടക്കുകയും 1949-ല്‍ കമ്മ്യൂണിസ്റ്റുകള്‍ ചൈനയുടെ ഭരണം പിടിക്കുകയും ചെയ്തു.പരാജയപ്പെട്ട കുമിന്‍താങ്ങിന്റെ നാഷണലിസ്റ്റ് പാര്‍ട്ടി ദ്വീപിലേക്ക് പലായനം ചെയ്യുകയും തായ്വാന്‍ എന്ന സ്വതന്ത്ര രാജ്യം രൂപീകരിച്ച് ഭരണം ആരംഭിക്കുകയും ചെയ്തു.

ചൈനയെ സംബന്ധിച്ചിടത്തോളം തായ്വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല. തായ്വാന്‍ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന വാദിക്കുന്നു.എന്നാല്‍ സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്ള തായ്വാന്‍ തങ്ങളെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രമായാണ് കാണുന്നത്. തായ്വാന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് 13 രാജ്യങ്ങള്‍ മാത്രമാണ്. തായ്വാനുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ സമ്മര്‍ദം ചെലുത്തലാണ് ചൈനയുടെ രീതി.തായ്വാന്‍ ഏതുവിധേനയും തിരിച്ചെടുക്കുമെന്ന് ചൈനയും അധിനിവേശത്തിനെതിരെ പോരാടുമെന്ന തായ്വാനും ഉറപ്പിച്ച് പറയുന്നു. വളരെ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കിഴക്കന്‍ ഏഷ്യയില്‍ സജീവമായി നിലനില്‍ക്കുകയാണ്.

taiwan china war taiwan