പ്രതീകാത്മക ചിത്രം
പ്രമേഹരോഗ ചികിത്സയില്‍ നൂതന ചികിത്സാരീതി വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. സെല്‍ തെറാപ്പി ഉപയോഗിച്ചാണ് പ്രമേഹരോഗിയെ പൂര്‍ണമായി രോഗമുക്തരാക്കിയത്. ഷാങ്ഹായ് ചാങ്ഷെങ് ഹോസ്പിറ്റല്‍, ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മോളിക്യുലാര്‍ സെല്‍ സയന്‍സ്, റെന്‍ജി ഹോസ്പിറ്റല്‍ എന്നിവടങ്ങളിലെ ഡോക്റ്റര്‍മാരുടെ സംഘമാണ് പുതിയ ചികിത്സാരീതി പരീക്ഷിച്ച് വിജയിപ്പിച്ചത്.
2021 ജൂലൈയിലാണ് രോഗിക്ക് ചികിത്സ ആരംഭിച്ചത്. പതിനൊന്ന് ആഴ്ചകള്‍ക്ക് ശേഷം രോഗി ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നത് അവസാനിപ്പിച്ചു. പിന്നാലെ പ്രമേഹം ക്രമേണ കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുളികകള്‍ കഴിക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയും ചെയ്തു. 'രോഗിയുടെ പാന്‍ക്രിയാറ്റിക് സെല്ലുകളുടെ പ്രവര്‍ത്തനം ഫലപ്രദമായി പുനഃസ്ഥാപിച്ചതായും തുടര്‍ പരിശോധനകളില്‍ തെളിഞ്ഞു. ഇതോടെയാണ് ചികിത്സാ പരീക്ഷണം വിജയകരമാണെന്ന് സംഘം വ്യക്തമാക്കിയത്.
ശരീരത്തിലേക്ക് പുതിയതും ആരോഗ്യകരവുമായ കോശങ്ങളെ പുന:സ്ഥാപിക്കുന്ന പ്രകിയയാണ് സെൽ തെറാപ്പി. ബഹുമുഖ കോശങ്ങളെ സൂക്ഷ്മമായി ഒറ്റപ്പെടുത്തുന്നതിലൂടെയാണ് സെല്‍ തെറാപ്പി ആരംഭിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന കോശങ്ങളെ അതിനൂതന ലബോറട്ടറി ക്രമീകരണത്തില്‍ പഠനങ്ങള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് മൂലകോശങ്ങളുടെ ചികിത്സാ ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. തുടര്‍ന്നാണ് ഇവയെ വീണ്ടും ശരീരത്തിലേക്ക് എത്തിക്കുക. തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തുംവരെ പരിശോധനകള്‍ തുടരും.