സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് കീ ബ്രിഡ്ജിൻ്റെ ഒരു ഭാഗം നശിപ്പിച്ചു. ഡാലിയുടെ ജീവനക്കാർ കപ്പലിൽ തന്നെ തുടർന്നു.
മേരിലാൻഡ്: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം അപകടത്തിനു മുമ്പ് ഡാലി ചരക്ക് കപ്പലിൽ വൈദ്യുത തടസം നേരിട്ടതായി വെളിപ്പെടുത്തൽ. തുറമുഖത്തു നിന്നും പുറപ്പെടുന്നതിന് ഏകദേശം 10 മണിക്കൂർ മുമ്പാണ് വൈദ്യുതി തടസമുണ്ടായതെന്ന് അന്വേഷണ സംഘം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തിന് ഒരു ദിവസം മുമ്പ് ഒരു ക്രൂ അംഗം എക്‌സ്‌ഹോസ്റ്റ് ഡാംപർ അടച്ചതിനെത്തുടർന്നാണ് വൈദ്യുതി മുടങ്ങിയത്.
ഇത് ചരക്ക് കപ്പലിൻറെ എഞ്ചിൻ സ്തംഭിക്കാൻ കാരണമായതായി ദേശീയ ഗതാഗത സുരക്ഷാ ബോർഡ് വ്യക്തമാക്കി. മാർച്ച് 26 ന് തുറമുഖം വിട്ടതിന് തൊട്ടുപിന്നാലെ, ഡാലിക്ക് വീണ്ടും വൈദ്യുതി നഷ്ടപ്പെട്ടു. ഇതിനു പിന്നാലെ പാലത്തിലിടിക്കുകയും പാലം തകരുകയും ചെയ്തു. കപ്പലിൻ്റെ സീനിയർ പൈലറ്റിനെയും അപ്രൻ്റിസ് പൈലറ്റിനെയും വൈദ്യുതി നിലച്ച വിവരം അറിയിച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിന് ഒരു വർഷമോ അതിലധികമോ സമയമെടുക്കുമെന്ന് ഏജൻസി അറിയിച്ചു. പാലം തകർന്ന ഉടൻ തന്നെ ബോർഡ് അന്വേഷണം ആരംഭിച്ചു. പിന്നീട് ജീവനക്കാർക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞെന്നും ടഗ് ബോട്ടുകളുടെ സഹായം തേടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
പാലത്തിൽ നിന്നും 100 മീറ്റർ അകലെയായിരിക്കുമ്പോഴാണ് രണ്ടാമതും ഡാലി കപ്പലിൽ വൈദ്യുതി മുടങ്ങുന്നത്. ആ സമയത്ത് മുന്നറിയിപ്പ് നൽകാനായി മറൈൻ വീഡിയോ കോൾ ചെയ്തെങ്കിലും തൊട്ടടുത്ത നിമിഷം കപ്പൽ പാലത്തിലിടിക്കുകയായിരുന്നു. തകർച്ചയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് എഫ്.ബി.ഐ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
20 ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനും അടങ്ങുന്ന ക്രൂവാണ് കപ്പലിലുണ്ടയത്. പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയുന്നതിനായി നിരവധി നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയിരുന്നു. കപ്പലിനുള്ളിൽ ജീവനക്കാരുള്ള സമയത്ത് തന്നെയായിരുന്നു നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയത്.
കപ്പലിനെയും ഇതിലെ ജീവനക്കാരേയും വിട്ടയ്ക്കാനുള്ള ആദ്യഘട്ട ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയത്. എന്നാൽ എന്നത്തേക്ക് കപ്പലിനെ വിട്ടയക്കും എന്നതിനേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
1977ൽ നിർമ്മിച്ച പാലമാണ് കഴിഞ്ഞ മാർച്ച് മാസം കപ്പൽ ഇടിച്ച് തകർന്നത്. പാലത്തിന്റെ പ്രധാന തൂണുകളിലൊന്നാണ് കപ്പൽ ഇടിച്ചത്. ഇടിക്ക് പിന്നാലെ കപ്പലിനും തീ പിടിച്ചിരുന്നു. വിസ ചട്ടങ്ങളുടെ പരിമിതി നിമിത്തമാണ് കപ്പലിലെ ജീവനക്കാരെ ചെറുസ്ഫോടനങ്ങൾ നടത്തുന്ന സമയത്ത് കരയ്ക്ക് എത്തിക്കാതെയിരുന്നതെന്നാണ് അധികൃതർ വിശദമാക്കിയത്. തീരദേശ സംരക്ഷണ സേനയും അഗ്നിശമന സേനയും അടക്കമുള്ള പൂർണ സജ്ജീകരണങ്ങളോടെയാണ് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയത്.