വാഷിങ്ടൺ: അമേരിക്കയെ വീണ്ടും വലിയൊരു സാമ്പത്തിക ശക്തിയാക്കാനുള്ള തൻ്റെ പദ്ധതിയുടെ പ്രധാനഘടകം നികുതി ചുമത്തലാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക പൊതുവെ നികുതി ചുമത്താറില്ല. എന്നാൽ വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്നത് വലിയ നികുതിയാണ്. അവർ അത് പുഞ്ചിരിയോടെയാണ് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. താൻ അധികാരത്തിലേയ്ക്ക് മടങ്ങിയെത്തിയാൽ തിരിച്ചും ഉയർന്ന നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി കൂടിയായ ഡൊണാൾഡ് ട്രംപ് പറഞ്ഞു.
നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിൻ്റെ പരാമർശം.ഡെട്രോയിറ്റിൽ നടന്ന സാമ്പത്തിക നയപ്രസംഗത്തിലാണ് നികുതി ചുമത്തലിനെക്കുറിച്ച് ട്രംപ് വിശദീകരിച്ചത്.
'ചെെന 200 ശതമാനം നികുതിയാണ് ചുമത്തുന്നത്. ബ്രസീലും വലിയതോതിൽ നികുതി ചുമത്തുന്നു. എന്നാൽ, ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് ഇന്ത്യയാണ്. ഒരു പുഞ്ചിരിയോടെയാണ് അവർ അത് ചെയ്യുന്നത്', എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും പ്രധാനമന്ത്രി മോദിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.