ഇറാനുമായി വ്യാപാരം ചെയ്യുന്നവര്‍ക്ക് ട്രംപിന്റെ താക്കീത്; 25% അധിക തീരുവ ഏര്‍പ്പെടുത്തും

ട്രേഡിങ് ഇക്കണോമിക്‌സ് എന്ന സാമ്പത്തിക ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, ഇറാന്റെ പ്രധാന വ്യാപാര പങ്കാളികള്‍ ചൈന, തുര്‍ക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ്.

author-image
Biju
New Update
Donald Trump

വാഷിങ്ടണ്‍: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മര്‍ദമാണ് ട്രംപ് ഉയര്‍ത്തുന്നത്. നേരത്തെ ഇറാനില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ ഇറാനില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് തീരുവ വര്‍ധിപ്പിച്ച് ഇറാനെ യുഎസ് സമ്മര്‍ദത്തിലാക്കിയത്.

ട്രേഡിങ് ഇക്കണോമിക്‌സ് എന്ന സാമ്പത്തിക ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, ഇറാന്റെ പ്രധാന വ്യാപാര പങ്കാളികള്‍ ചൈന, തുര്‍ക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ്. ''ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25% അധിക തീരുവ നല്‍കേണ്ടി വരും. ഈ ഉത്തരവ് അന്തിമമാണ്. ഉടന്‍ പ്രാബല്യത്തില്‍ വരും''  ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. 

അതേസമയം ഇറാനെതിരെ വ്യോമാക്രമണത്തിന് യുഎസ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് വഴി ഇറാനുമായി ഒരു നയതന്ത്ര നീക്കത്തിനും യുഎസ് സാധ്യത തുറന്നിട്ടുണ്ട്.