ട്രംപിന്റെ ഉത്തരവിനെതിരെ ഹര്‍ജിയുമായി അമേരിക്കയിലെ 22 സംസ്ഥാനങ്ങള്‍

അമ്മ നിയമവിരുദ്ധമായി രാജ്യത്ത് ഉണ്ടായിരുന്നെങ്കില്‍, പിതാവ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ അല്ലാത്തപക്ഷം അമേരിക്കയില്‍ ജനിച്ച വ്യക്തികള്‍ക്ക് സ്വയമേവ പൗരത്വത്തിന് അര്‍ഹതയില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പറയുന്നു.

author-image
Biju
New Update
Setwte

Donald Trump

വാഷിങ്ടണ്‍:  യുഎസ് മണ്ണില്‍ ജനിച്ച ആര്‍ക്കും സ്വയമേവ പൗരത്വം നല്‍കുന്നത് ഇല്ലാതാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം യുഎസ് ഭരണഘടന ലംഘനമെന്ന് ആരോപണം. അദ്ദേഹത്തിന്റെ നീക്കത്തില്‍ ഡെമോക്രാറ്റിക് ചായ്വുള്ള സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേര്‍ന്ന് ഡോണള്‍ഡ് ട്രംപിനെതിരെ കേസ് ഫയല്‍ ചെയ്തു. 

ഇതോടെ ട്രംപ് ഭരണത്തിലെ ആദ്യത്തെ പ്രധാന കോടതി പോരാട്ടത്തിന് തുടക്കമായി. ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും കുടിയേറ്റ സംഘടനകളും ഗര്‍ഭിണിയായ സ്ത്രീയും ചേര്‍ന്ന് ആദ്യത്തെ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തു.

അമ്മ നിയമവിരുദ്ധമായി രാജ്യത്ത് ഉണ്ടായിരുന്നെങ്കില്‍, പിതാവ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ അല്ലാത്തപക്ഷം അമേരിക്കയില്‍ ജനിച്ച വ്യക്തികള്‍ക്ക് സ്വയമേവ പൗരത്വത്തിന് അര്‍ഹതയില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പറയുന്നു. സ്റ്റുഡന്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ഉള്ള മാതാവ് നിയമാനുസൃതമാണെങ്കിലും താല്‍ക്കാലികമായി അമേരിക്കയിലായിരുന്നവര്‍ക്കും പിതാവ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ അല്ലാത്തവര്‍ക്കും പൗരത്വം നിഷേധിക്കപ്പെടുമെന്നും പുതിയ നിയമം അനുശാസിക്കുന്നു. 

യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് 2022 ജനുവരിയില്‍ അമേരിക്കയില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചില കണക്കുകള്‍ പ്രകാരം ഇപ്പോള്‍ 13 ദശലക്ഷം മുതല്‍ 14 ദശലക്ഷം വരെ കുടിയേറ്റക്കാര്‍ ഉണ്ടെന്ന് കണക്കാക്കുന്നു. യുഎസില്‍ ജനിച്ച അവരുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വമുള്ളതായാണ് സര്‍ക്കാര്‍ നിലവില്‍ കണക്കാക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ച ഏതൊരാളും ജനനസമയത്ത് പൗരനായി കണക്കാക്കപ്പെടുന്നു എന്ന നിയമം 1868-ല്‍ യുഎസ് ഭരണഘടനയില്‍ ചേര്‍ത്ത 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. എന്നാല്‍ നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെ യുഎസില്‍ ജനിച്ച കുട്ടികള്‍ക്ക് പൗരത്വ വ്യവസ്ഥ ബാധകമാണോ എന്ന് സുപ്രീം കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. 

ട്രംപിന്റെ ഉത്തരവ് അമേരിക്കയില്‍ പ്രതിവര്‍ഷം ജനിക്കുന്ന 150,000-ത്തിലധികം കുട്ടികള്‍ക്ക് പൗരത്വത്തിനുള്ള അവകാശം നിഷേധിക്കുമെന്ന് മസാച്യുസെറ്റ്സ് അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രിയ ജോയ് കാംബെല്‍ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങള്‍ എടുത്തുകളയാന്‍ പ്രസിഡന്റ് ട്രംപിന് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരന്മാരല്ലാത്ത മാതാപിതാക്കള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യുഎസ് പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന യുഎസ് സുപ്രീം കോടതിയുടെ 1898-ലെ വിധിയാണ് പരാതികളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. സ്വയമേവ പൗരത്വം നല്‍കുന്നത് സംബന്ധിച്ച ട്രംപിന്റെ നിലപാട് ഒരുപാട് ആളുകളെ ബാധിക്കുമെന്ന് ഭരണഘടനാ വിദഗ്ധനും വിര്‍ജീനിയ സര്‍വകലാശാലയിലെ ലോ സ്‌കൂള്‍ പ്രൊഫസറുമായ സായ് കൃഷ്ണ പ്രകാശ് പറയുന്നു. 

ആത്യന്തികമായി പൗരത്വം സംബന്ധിക്കുന്ന നിയമങ്ങള്‍ കോടതികള്‍ തീരുമാനിക്കും, ഇത് അദ്ദേഹത്തിന് സ്വന്തമായി തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സായ് കൃഷ്ണ പ്രകാശ് വ്യക്തമാക്കി.

 

donald trump