ഷി ചിന്‍പിങ്ങിന് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയും: ട്രംപ്

റഷ്യയിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുഎസ് യുക്രെയ്‌നിന് അനുമതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും ഡോണാള്‍ഡ് ട്രംപ് പറയുന്നു. യുഎസിന് ആ മിസൈലുകളുമായി യാതൊരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു

author-image
Biju
New Update
trump xi

വാഷിങ്ടണ്‍: റഷ്യ - യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനു മേല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയില്‍ ഇരു നേതാക്കളും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്‍പേയാണ് ട്രംപിന്റെ പ്രതികരണം. 

''പുട്ടിനു മേല്‍ ഷി ചിന്‍പിങ്ങിനു വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. നോക്കൂ, അദ്ദേഹം ബഹുമാന്യനായ ഒരു മനുഷ്യനാണ്. അദ്ദേഹം വളരെ ശക്തനായ നേതാവാണ്. വളരെ വലിയ രാജ്യമാണ് ചൈന. അതെ, വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും റഷ്യയെയും യുക്രെയ്‌നെയും കുറിച്ച് നമ്മള്‍ സംസാരിക്കും''  വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേ സമയം, റഷ്യയിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുഎസ് യുക്രെയ്‌നിന് അനുമതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും ഡോണാള്‍ഡ് ട്രംപ് പറയുന്നു. യുഎസിന് ആ മിസൈലുകളുമായി യാതൊരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു. പാശ്ചാത്യ സഖ്യകക്ഷികള്‍ നല്‍കുന്ന ചില ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്ന്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ട്രംപ് ഭരണകൂടം നീക്കിയതായി അജ്ഞാത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രതികരണം.