യുദ്ധം തീരുമെന്ന് പ്രതീക്ഷിക്കേണ്ട : ഇനി ആര്‍ട്ടിക്കിലേക്കും

അമേരിക്ക, ബ്രിട്ടീഷ്-ഡച്ച് നാവികരെ പരിശീലിപ്പിക്കുന്നതിനായി ഒരു പുതിയ നാറ്റോ ആര്‍ട്ടിക് യുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി നോര്‍വീജിയന്‍ പ്രതിരോധ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ ഗതി മാറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്.

author-image
Rajesh T L
New Update
nato

അമേരിക്ക,ബ്രിട്ടീഷ് - ഡച്ച് നാവികരെ പരിശീലിപ്പിക്കുന്നതിനായി ഒരു പുതിയ നാറ്റോ ആര്‍ട്ടിക് യുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി നോര്‍വീജിയന്‍ പ്രതിരോധ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ ഗതി മാറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്. യുക്രെയിന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സംവിധാനമായ നാറ്റോയും, റഷ്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം നടന്നിരിക്കുന്നത് എന്നതാണ് സംഗതിയുടെ ഗൗരവം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

തന്ത്രപ്രധാനമായ റഷ്യന്‍ തുറമുഖമായ മര്‍മാന്‍സ്‌കില്‍ നിന്നും നൂറുകണക്കിന് കിലോമീറ്റര്‍ അകലെയാണ് പുതിയ ഹബ് നിര്‍മ്മിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഏറെ പ്രാധാന്യമുള്ള ഈ സൈനിക, നാവിക താവളം 2026 ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിലയിരുത്തല്‍. യുക്രെയിനിന്റെ നാറ്റോ അംഗത്വത്തെ ചോദ്യം ചെയ്ത റഷ്യ, നാറ്റോയുടെ പുതിയ നീക്കത്തെ ഗൗരവമായാണ് വീക്ഷിക്കുന്നത്. അതു കൊണ്ടു തന്നെ, ഈ പദ്ധതി തടസ്സപ്പെടുത്താനുള്ള സാധ്യതയും ഏറെയാണ്.

ആര്‍ട്ടിക് പ്രദേശം ഇപ്പോഴും താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്രകൃതിവിഭവങ്ങളുടെ പ്രത്യേകിച്ച് എണ്ണ, വാതകം, സമുദ്രജീവികള്‍ എന്നിവയുടെ സമ്പന്നമായ ഒരു ശേഖരമായാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ നാറ്റോയുടെ പുതിയ നീക്കം വലിയ സംഘര്‍ഷ സാധ്യതയുള്ള കേന്ദ്രമായാണ് ആര്‍ട്ടിക് ഇനി മാറാന്‍ പോകുന്നത് എന്നാണ് നയതന്ത്ര വിദഗ്ദരും ചുണ്ടിക്കാട്ടുന്നത്. ഈ പ്രദേശത്ത് വളരെക്കാലമായി പ്രബലമായ സാന്നിധ്യം നിലനിര്‍ത്തി പോരുന്ന രാജ്യമാണ് റഷ്യ. നാറ്റോയുടെ വടക്കോട്ടുള്ള വിപുലീകരണം മുന്‍നിര്‍ത്തി നിലവില്‍ റഷ്യയും സ്വന്തം സൈനിക സ്വാധീനം ഗണ്യമായി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ചൈനയും ആര്‍ട്ടിക് കാര്യങ്ങളില്‍ ഇപ്പോള്‍ വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അകലം ഉണ്ടായിരുന്നിട്ടു കൂടിയും ഇന്ത്യയും ഈ മേഖലയില്‍ കാലുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. റഷ്യയുടെ അകമഴിഞ്ഞ സഹായവും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കുണ്ട്. ചൈനയുമായും റഷ്യയുമായും അമേരിക്കയുടെ ഏറ്റുമുട്ടല്‍ വര്‍ധിച്ചതോടെ ഈ രണ്ട് ശക്തികളും ആര്‍ട്ടിക് കാര്യങ്ങളില്‍ കൂടുതല്‍ സഹകരണവും ഏകോപനവും വളര്‍ത്തിയെടുത്തിട്ടുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ഭൂമിയുടെ ആറിലൊന്ന് ഭാഗവും ഉള്‍ക്കൊള്ളുന്ന ആര്‍ട്ടിക് പ്രദേശം ഉത്തരധ്രുവത്തെ വലയം ചെയ്യുന്നതാണ്. കൂടാതെ 20 മീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞുപാളികളുടെ വിശാലമായ വിസ്തൃതിയാണ് ഇതിന്റെ പ്രധാന സവിശേഷത. ലോകത്തിലെ ഇനിയും കണ്ടെത്താത്ത എണ്ണ, പ്രകൃതിവാതക ശേഖരത്തിന്റെ ഏകദേശം 22% ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. ആര്‍ട്ടിക്കിലെ മൊത്തം ഊര്‍ജ്ജ സ്രോതസ്സുകളുടെ 52% റഷ്യയും 12% നോര്‍വേയുമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.

ആഗോള വ്യാവസായികവല്‍ക്കരണവും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ഉദ്വമനവും താപനിലയിലെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ഇത് ദ്രുതഗതിയിലുള്ള മഞ്ഞ് ഉരുകലിനും കാരണമാകുന്നുണ്ട്. 2024-ല്‍ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ ഏറ്റവും കുറഞ്ഞ വ്യാപ്തി 4.28 ദശലക്ഷം ചതുരശ്ര കിലോമീറ്ററായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ ഏകദേശം 1.8 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ താഴെയാണ്. 2040-ഓടെ, വേനല്‍ക്കാലത്ത് ആര്‍ട്ടിക്കില്‍ മഞ്ഞ് ഏതാണ്ട് പൂര്‍ണമായും
ഇല്ലാതാകുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. 

antartica

മഞ്ഞു ഉരുകുന്നതിന്റെ അനന്തരഫലങ്ങള്‍ ഏറെ ഗുരുതരമാണ്. ഇത് സമുദ്രനിരപ്പ് ഉയര്‍ത്താനും നിരവധി ദ്വീപ് പ്രദേശങ്ങളെയും തീരദേശ നഗരങ്ങളെയും ആശങ്കയിലാഴ്ത്താനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ഇഛജ29 പോലുള്ള സമീപകാല ഫോറങ്ങളിലും ഈ വിഷയം സജീവമായാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

1996ല്‍ സ്ഥാപിതമായ ആര്‍ട്ടിക് കൗണ്‍സില്‍ റഷ്യ, അമേരിക്ക, കാനഡ, ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ആര്‍ട്ടിക് രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതാണ്. ആര്‍ട്ടിക് സമുദ്രത്തെ നിയന്ത്രിക്കുന്ന വിപുലമായ നിയമങ്ങളുടെ ചട്ടക്കൂട് അംഗീകരിക്കുമ്പോള്‍ തന്നെ നിരീക്ഷക രാജ്യങ്ങള്‍ ആര്‍ട്ടിക് രാജ്യങ്ങളുടെ പരമാധികാരത്തെയും അധികാരപരിധിയെയും അംഗീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, നാറ്റോയ്ക്ക് പുതിയ താവളം ഒരുക്കാനുള്ള നീക്കത്തെ റഷ്യ ആ രൂപത്തില്‍ തന്നെ ചെറുക്കാന്‍ ശ്രമിക്കുമെന്ന കാര്യവും ഉറപ്പാണ്. നിലവില്‍, ആര്‍ട്ടിക്കില്‍ ആണവ പ്രതിരോധ ശേഷി ഉള്‍പ്പെടെയുള്ള സൈനിക താവളങ്ങളും നിരീക്ഷണ സംവിധാനങ്ങളും റഷ്യയും അമേരിക്കയും വളരെക്കാലമായി നിലനിര്‍ത്തിപ്പോരുന്നുണ്ട്.

russia

റഷ്യ കുറച്ചുകാലമായി ഈ മേഖലയില്‍ ആണവശക്തിയുള്ള ഐസ് ബ്രേക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. റഷ്യയും അമേരിക്കയും നോര്‍വേയും തമ്മിലുള്ള ആര്‍ട്ടിക് മിലിട്ടറി എന്‍വയോണ്‍മെന്റല്‍ കോ-ഓപ്പറേഷന്‍ കരാര്‍ ചില സോവിയറ്റ് അമേരിക്കന്‍ ആസ്തികള്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും മറ്റു രാജ്യങ്ങളില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യങ്ങള്‍ ഈ രണ്ട് പ്രധാന ശക്തികള്‍ക്കിടയിലെ ഒരു പുതിയ ശീതയുദ്ധത്തിനാണ് വഴി മരുന്നിട്ടിരിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍ അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്ക് കൂടി മറ്റൊരു താവളം സൃഷ്ടിക്കാന്‍ അമേരിക്ക കരുനീക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

ബാരന്റ്‌സ് കടലിലും സ്‌കാന്‍ഡിനേവിയന്‍ മേഖലകളിലും നാറ്റോയുടെ സൈനികാഭ്യാസവും ഇപ്പോള്‍ ശക്തമാണ്. റഷ്യയെ പ്രകോപിപ്പിച്ച് വീണ്ടും മറ്റൊരു സംഘര്‍ഷത്തിലേക്ക് ലോകത്തെ തള്ളിവിടാനുള്ള ശ്രമമായി മാത്രമേ ഈ നീക്കത്തെ വിലയിരുത്താന്‍ കഴിയുകയൊള്ളൂ. നാറ്റോയുടെ നീക്കം മുന്‍കൂട്ടി കണ്ട് റഷ്യ ഇതിനകം തന്നെ സോവിയറ്റ് കാലഘട്ടത്തിലെ നിരവധി സൈനിക താവളങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും അതിന്റെ നാവിക കഴിവുകള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 30 കപ്പലുകള്‍ക്കൊപ്പം ഏഴ് ആണവശക്തിയുള്ള ഐസ് ബ്രേക്കറുകളും മേഖലയില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അമേരിക്കയും ചൈനയും വെറും രണ്ട് ഡീസല്‍ ഐസ് ബ്രേക്കറുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

2013 മെയ് മാസത്തില്‍, ആര്‍ട്ടിക് കൗണ്‍സിലില്‍ സ്ഥിരം നിരീക്ഷക പദവി നേടുന്ന പതിനൊന്നാമത്തെ രാജ്യമായാണ് ഇന്ത്യ മാറിയിരിക്കുന്നത്. റഷ്യയുമായുള്ള ശക്തമായ ബന്ധവും നാല് ഐസ് ബ്രേക്കറുകള്‍ക്കുള്ള സമീപകാല ഓര്‍ഡറും ഉള്ളതിനാല്‍, ആര്‍ട്ടിക് കാര്യങ്ങളില്‍ പ്രസക്തമായ പങ്ക് വഹിക്കാന്‍ ഇന്ത്യയ്ക്ക് മികച്ച സ്ഥാനമുണ്ട്. ഇന്ത്യ സജീവമായി ഇടപെടുകയും ആര്‍ട്ടിക് മേഖലയില്‍ കാലുറപ്പിക്കുകയും ചെയ്താല്‍ അത് റഷ്യന്‍ ചേരിക്കാണ് കൂടുതല്‍ കരുത്താകുക. ഊര്‍ജ്ജത്തിന്റെയും ധാതുക്കളുടെയും സുപ്രധാന സ്രോതസ്സായി ആര്‍ട്ടിക് പ്രദേശത്തെ ചൈന വീക്ഷിക്കുമ്പോള്‍ സംഘര്‍ഷത്തിനുപകരം സഹകരണ സമീപനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

antartica war nato