മാസങ്ങള്‍ക്ക് മുമ്പ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജര്‍,വോക്കിടോക്കി ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.ആക്രമണം തുടര്‍ന്നാല്‍ ഇത്തരം രീതി ഇനിയും ആവര്‍ത്തിക്കുമെന്നാണ് മൊസാദ് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്.ഹിസ്ബുള്ളയെ കുടുക്കാന്‍ ഇസ്രയേല്‍ ചാര സംഘടന മൊസാദ് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ ആസൂത്രണം തുടങ്ങിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മൊസാദ് ഏജന്റുമാര്‍ വിവരം തുറന്നു പറഞ്ഞത്.പേജര്‍ സ്‌ഫോടന ഓപ്പറേഷനിലും അടുത്ത ദിവസം നടന്ന വോക്കി-ടോക്കി സ്‌ഫോടന സംഭവത്തിലും പ്രധാന പങ്കുവഹിച്ചവരാണ് ഈ രണ്ട് മുന്‍ ഏജന്റുമാര്‍ എന്നാണ് വ്യക്തമാക്കുന്നത്. ഇസ്രായേലില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയ്‌ക്കെതിരെ ഉപയോഗിക്കുന്നതിനും ഹിസ്ബുള്ളയെ എങ്ങനെ കബിളിപ്പിച്ചുവെന്നാണ് ഇവര്‍ വിവരിക്കുന്നത്.
രസകരമായ കാര്യം,പുതിയ പേജറുകള്‍ വാങ്ങാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിക്കാന്‍ യുട്യൂബിലൂടെ രണ്ടാഴ്ചയോളം പരസ്യം ചെയ്തു എന്നാണ്. പൊടിയും വെള്ളവും പറ്റാത്ത ബാറ്ററി,ആയുസ്സ് കൂടുതലുള്ള പേജര്‍ എന്നു പറഞ്ഞായിരുന്നു പരസ്യം. ഇതില്‍ ഹിസ്ബുള്ള വീഴുകയും ചെയ്തു.
പേജറുകളിലും വോക്കിടോക്കികളിലും സ്ഫോടക വസ്തു വെക്കുന്നതിനുള്ള ആസൂത്രണം 10 വര്‍ഷം മുന്‍പേ തുടങ്ങി.തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദ് കണ്ടെത്തി.സ്ഫോടക വസ്തു വയ്ക്കാന്‍ മാത്രം വലുപ്പമുള്ള പേജറുകള്‍ ഉണ്ടാക്കുകയായിരുന്നു അടുത്തത്. 2022-ല്‍ ഇതു തുടങ്ങി. പല അളവില്‍ സ്ഫോടക വസ്തു വച്ച് പലതവണ പരീക്ഷിച്ചു. ഒരാളെ മാത്രം കൊല്ലുന്ന അളവിലുള്ള സ്ഫോടകവസ്തു പേജറുകളില്‍ ഒളിപ്പിച്ചു.
പൊട്ടിത്തെറിക്കുന്ന 16,000 വാക്കി-ടോക്കികളാണ് ഹിസ്ബുള്ള വാങ്ങിയത്.അവ എപ്പോള്‍ സജീവമാക്കണമെന്നത് ഇസ്രയേലിന്റെ തീരുമാനമായിരുന്നു.മൂന്ന് മാസം മുമ്പ് സ്ഫോടനം നടക്കുന്നത് വരെ 10 വര്‍ഷത്തേക്ക് ഇസ്രയേല്‍ അത് ചെയ്തില്ല.ഏജന്റുമാരുടെ അഭിപ്രായ പ്രകാരം ഇസ്രയേല്‍ ഹിസ്ബുള്ളയ്ക്കും ലോകത്തിനും സന്ദേശം നല്‍കാന്‍ ആഗ്രഹിച്ചിരുന്നു.ഞങ്ങളോട് കളിക്കരുത് എന്നായിരുന്നു അത്. ആ സന്ദേശം വ്യക്തമായി ഇസ്രയേല്‍ നല്‍കുകയും ചെയ്തു.
അതിനിടെ, ഇറാനിലെ ടെഹ്റാനില്‍ എത്തിയ ഹമാസ് തലവന്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തിയിരുന്നു.ഹനിയ കൊല്ലപ്പെട്ടിട്ട് 5 മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍ രംഗത്തു വന്നിരിക്കുന്നത്.ഈ വെളിപ്പെടുത്തലിന്റെ പ്രത്യാഘാതമാണ് ഇനി ലോകം കാത്തിരിക്കുന്നത്.ഇസ്രയേലിന് മാത്രമായിരിക്കില്ല അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരിക. ഇസ്രയേലിനും അവരെ സംരക്ഷിക്കുന്ന രാജ്യങ്ങളും കൂടുതല്‍ സൂക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ഏത് നിമിഷവും ലോകത്ത് എവിടെയും,ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ തിരിച്ചടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇതു സംബന്ധിച്ച് അമേരിക്കന്‍ ചാര സംഘടന ഉള്‍പ്പെടെ മുന്നറിയിപ്പും നല്‍കി കഴിഞ്ഞിട്ടുണ്ട്.ഹമാസിന്റെയും ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ലയുടെയും നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ -അല്‍-അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതും ഇസ്രയേലാണെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.