വ്യാപാര, പ്രതിരോധ സഹകരണം ഉറപ്പിച്ച് ഇന്ത്യയും അമേരിക്കയും; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി ജയ്ശങ്കര്‍

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയോടുള്ള അമേരിക്കയുടെയും ഇന്ത്യയുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. പ്രാദേശിക വികസനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറി.

author-image
Biju
New Update
rubio

ന്യൂഡല്‍ഹി: ധാതുക്കള്‍, ആണവോര്‍ജ്ജം, പ്രതിരോധം എന്നീ മേഖലകളിലെ വ്യാപാരവും സഹകരണവും ചര്‍ച്ച ചെയ്ത് ഇന്ത്യയും അമേരിക്കയും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വ്യാപാരവും സഹകരണം ഉറപ്പിച്ചത്. മന്ത്രി എസ് ജയ്ശങ്കര്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

''വ്യാപാരം, നിര്‍ണായക ധാതുക്കള്‍, ആണവ സഹകരണം, പ്രതിരോധം, ഊര്‍ജ്ജം എന്നിവയെക്കുറിച്ച് മാര്‍ക്കോ റൂബിയോയുമായി ചര്‍ച്ച ചെയ്തു. ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം തുടരാന്‍ ധാരണയായി'' - എസ് ജയ്ശങ്കര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി. ''സെക്രട്ടറി റൂബിയോ ഇന്ന് ഇന്ത്യയുടെ ജയ്ശങ്കറുമായി സംസാരിച്ചു. പുതുവത്സര ആശംസകള്‍ കൈമാറി. ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളെക്കുറിച്ചും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലെ അവരുടെ താത്പര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നതിനായി സുസ്ഥിരമായ ആണവോര്‍ജ്ജ ഉപയോഗവും പുരോഗതിയും എന്ന ബില്‍ നടപ്പിലാക്കിയതിന് ഇന്ത്യയെ സെക്രട്ടറി റൂബിയോ അഭിനന്ദിച്ചു.

യുഎസ്-ഇന്ത്യ സിവില്‍ ആണവ സഹകരണം വര്‍ധിപ്പിക്കുന്നതിനും, അമേരിക്കന്‍ കമ്പനികള്‍ക്കുള്ള അവസരങ്ങള്‍ വികസിപ്പിക്കുന്നതിനും, ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും, നിര്‍ണായക ധാതു വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കുന്നതിനുമുള്ള ഈ സുപ്രധാന വികസനത്തില്‍ റൂബിയോ താല്‍പര്യം പ്രകടിപ്പിച്ചു'' - യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയോടുള്ള അമേരിക്കയുടെയും ഇന്ത്യയുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. പ്രാദേശിക വികസനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറി. റഷ്യന്‍ എണ്ണ വാങ്ങലുകള്‍ക്ക് 25 ശതമാനം ശിക്ഷാ ലെവി ഉള്‍പ്പെടെ, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധങ്ങള്‍ വലിയ ഇടിവിന് സാക്ഷ്യം വഹിച്ചിരുന്നു.

ഉഭയകക്ഷി വ്യാപാര കരാര്‍ ഉറപ്പിക്കുന്നതിനായി ഇരുപക്ഷവും കഴിഞ്ഞ വര്‍ഷം ഒന്നിലധികം റൗണ്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുപക്ഷവും സജീവമായി ഇടപഴകുന്നത് തുടരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയേക്കാള്‍ അനിവാര്യമായ മറ്റൊരു പങ്കാളിയില്ല. വരും മാസങ്ങളിലും വര്‍ഷങ്ങളിലും തന്ത്രപരമായ പങ്കാളികളായി തുടരുമെന്നും യുഎസ് വ്യക്തമാക്കി. അതേസമയം ഇറാനുമായി ബിസിനസ് നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് ജയ്ശങ്കറും റൂബിയോയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടന്നത്.