മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് അമേരിക്ക.റാണെയുടെ ഹര്‍ജി അമേരക്കന്‍ കോടതികള്‍ തള്ളിയ സാഹചര്യത്തില്‍ ഉടന്‍ ഇന്ത്യയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.ആക്രമണത്തിന് മുമ്പ് ഇയാള്‍ കൊച്ചിയില്‍ എത്തിയതായുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.എന്നാല്‍ ആരെ കാണാനാണ് എത്തിയത്.എന്താണ് ഉദ്ദേശമെന്നുള്ളതിന്റെ ചുരുളഴിക്കാന്‍ ഇതുവരെസാധിച്ചിട്ടില്ല.
അമേരിക്കന്‍ സുപ്രിംകോടതി ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ട മുംബൈ ഭീകരാക്രമണ കേസ് പ്രതി ഡോ.തഹാവൂര്‍ ഹുസൈന്‍ റാണ കേരളത്തില്‍ എത്തിയത് എന്തിനാകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. 2008 നവംബര്‍ 26നാണ് മുംബൈ ആക്രമണം നടക്കുന്നത്.അതേ മാസം 16,17 തീയതികളിലാണ് റാണ കൊച്ചിയില്‍ എത്തിയത്.മറൈന്‍ ഡ്രൈവിലുള്ള താജ് റെസിഡന്‍സിയില്‍ ഒറ്റ ദിവസം തങ്ങി,പിറ്റേന്ന് മടങ്ങുകയായിരുന്നു.
എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ബിസിനസ് ചെയ്യുകയാണെന്നാണ് റാണ അവകാശപ്പെടുന്നത്.ഇതേ കാര്യത്തിനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ മൊഴി നല്‍കിയിട്ടുള്ളത്.വിദേശ റിക്രൂട്ട്മെന്റ് അറിയിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം കൊടുത്ത ശേഷമായിരുന്നു വരവ്.ഫസ്റ്റ് വേള്‍ഡ് എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് എന്നാണ് പത്രപരസ്യത്തില്‍ സ്ഥാപനത്തിന്റെ പേര് കാണിച്ചിരുന്നത്. ഇത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിഗമനം.
വിദേശികളുടെ താമസം സംബന്ധിച്ച് താജ് ഹോട്ടല്‍ അധികൃതര്‍ പോലീസിന് കൈമാറിയ വിവരങ്ങളില്‍ നിന്നാണ് റാണ കേരളത്തില്‍ എത്തിയ വിവരം സ്ഥിരീകരിച്ചത്.റാണ പാകിസ്ഥാൻ വംശജനാണെന്നും കാനഡിയില്‍ സ്ഥിരതാമസക്കാരന്‍ ആണെന്നുമാണ് ഹോട്ടലില്‍നിന്നും കൊടുത്ത സി-ഫോമില്‍ രേഖപ്പെടുത്തിയിരുന്നത്.എന്നാല്‍ മുംബൈ ഭീകരാക്രമണവും ഈ സന്ദര്‍ശനവുമായി എന്ത് ബന്ധമെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാതിരിക്കെയാണ് പ്രതിയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നത്.
എന്‍ഐഎ ആണ് കേസ് അന്വേഷിച്ചിരുന്നത്. റാണയെ കൂടാതെ ഡേവിഡ് ഹെഡ്‌ലി എന്ന് പേരുമാറ്റിയ ദാവൂദ് സെയ്ദ് ഗീലാനി,പാക്കിസ്ഥാനിലെ സൈനിക മേധാവിമാര്‍,തീവ്രവാദ സംഘടനകളുടെ തലവന്മാര്‍ എന്നിവരടക്കം ഒന്‍പത് പേരെയാണ് എന്‍ഐഎ പ്രതി ചേര്‍ത്തത്.നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്ത അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് തൂക്കിലേറ്റി.ഹെഡ്‌ലിയും റാണയും അമേരിക്കയില്‍ മറ്റൊരു കേസില്‍ പിടിയിലായെങ്കിലും ഇവിടേക്ക് വിട്ടുകിയിട്ടിയില്ല.പാക്കിസ്ഥാനിലുള്ള മറ്റ് പ്രതികളില്‍ ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ റാണയെ വിട്ടുകിട്ടുന്നത് ഇന്ത്യക്ക് നേട്ടമാകും.പാക്കിസ്ഥാനെതിരെയും അവരുടെ സംരക്ഷണയിലുള്ള മറ്റ് പ്രതികള്‍ക്കെതിരെയും കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ വഴിയൊരുങ്ങും. പാക്കിസ്ഥാന്റെ തീവ്രവാദ ആഭിമുഖ്യം രാജ്യാന്തരതലത്തില്‍ തുറന്നുകാണിക്കാനും ഇത് ഉപകരിക്കും.ഇതിനെല്ലാം പുറമെ ഈ സംഘത്തിന്റെ കേരള ബന്ധം എന്താണ് എന്നതിലും വിവരം കിട്ടാന്‍ വഴിതെളിയും.കേരളത്തില്‍ നിന്ന് തീവ്രവാദ റിക്രൂട്ടിങ്ങിന് ഇവര്‍ ശ്രമിച്ചോ എന്നതിലും എന്‍ഐഎക്ക് സംശയം ഉണ്ടായിരുന്നു.അതോ കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടോ എന്നും വ്യക്തമാകാനുണ്ട്.മുംബൈയില്‍ എത്തിയത് പോലെ കടല്‍മാര്‍ഗം കടന്നുകയറാന്‍ പറ്റിയ പ്രദേശമാണ് കൊച്ചി എന്നതും പ്രധാനമാണ്.
2008 നവംബര്‍ മാസത്തില്‍ ഭീകരാക്രമണം നടന്ന മുംബൈയിലെ താജ് ഹോട്ടലിലും ഇയാള്‍ ഭാര്യയോടൊപ്പം നാല് ദിവസം താമസിച്ചിരുന്നു. തന്റെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ബിസിനസിന്റെ ഭാഗമായി കാനഡയിലേക്കും യുഎസിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്ന ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് വേണ്ടിയാണ് ഭാര്യയ്ക്കൊപ്പം ഇന്ത്യ സന്ദര്‍ശിച്ചതെന്നാണ് 2009 ഒക്ടോബറില്‍ അമേരിക്കയില്‍ പിടിയിലായ റാണയുടെ അവകാശവാദം.
പാകിസ്ഥാനി വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ തഹാവൂര്‍ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സ് ജയിലിലാണ്.പാകിസ്ഥാനിലെ സൈനിക ഡോക്ടര്‍ ആയിരുന്ന ഇയാള്‍ പിന്നീട് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തു.തുടര്‍ന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചു.ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.
ഇയാളും യുഎസ് ഭീകരന്‍ ഡേവിഡ് ഹെഡ്ലിയും പാക് ഭീകര സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് മുംബൈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.ഡെന്‍മാര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ല്‍ ഷിക്കാഗോ കോടതി 14 വര്‍ഷം തടവിന് വിധിച്ചിരുന്നു.മുംബൈ ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാല്‍ ആ കേസില്‍ ഇയാള്‍ക്ക് അമേരിക്കന്‍ കോടതി ശിക്ഷ നല്‍കിയിട്ടില്ല.2020 ജൂണില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം യുഎസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.മുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു