കൊട്ടാരം തകര്‍ത്തു; ഖമേനിയെ കാണാനില്ല, ഐആര്‍ജിസി കമാന്‍ഡറെ വധിച്ചു

ഖമേനിയുടെ കൊട്ടാരം പൂര്‍ണമായി തകര്‍ന്നതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഖമേനി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങളില്‍ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ട് പറയുന്നു

author-image
Biju
New Update
kha5

ടെഹ്‌റാന്‍: ഇറാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെയും ലക്ഷ്യമിട്ടതായി ഒരു മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ ഫോക്‌സ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഇറാനിയന്‍ പ്രക്ഷോഭകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കുന്നതിനാണ് സൈനിക നടപടികളെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഖമേനിയുടെ കൊട്ടാരം പൂര്‍ണമായി തകര്‍ന്നതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഖമേനി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങളില്‍ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ട് പറയുന്നു. ആക്രമണ സൂചനകള്‍ വന്നതുമുതല്‍ ഖമേനിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായി റപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നതിന് വ്യക്തതയില്ല. 

ശനിയാഴ്ച നടന്ന ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടുവെന്ന്  ഇസ്രയേല്‍. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായ പാക്പൂര്‍ 260 ദിവസമാണ് ഐആര്‍ജിസി കമാന്‍ഡറായിരുന്നത്. മുന്‍ കമാന്‍ഡര്‍ ഹുസൈന്‍ സലാമിയുടെ വധത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്ന് ജനുവരിയില്‍ മുഹമ്മദ് പാക്പൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്ക് എക്കാലത്തെയും കൂടുതല്‍ സജ്ജമായി നില്‍ക്കുന്നതായും നില്‍ക്കുന്നതായും പാക്പൂര്‍ പറഞ്ഞു.