/kalakaumudi/media/media_files/2025/10/05/ukrine-2025-10-05-17-04-41.jpg)
കീവ്: യുക്രെയ്ന്‍ ഭരണകൂടത്തിന്റെ സൈനിക ശേഷിക്ക് നിര്‍ണ്ണായക പ്രഹരം ഏല്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം യുക്രെയ്നിലെ തന്ത്രപ്രധാനമായ സൈനിക, ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
ആക്രമണത്തില്‍ ഇതുവരെ 5 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരുകയാണ്.
യുക്രെയ്ന്റെ പ്രതിരോധ ശേഷിയുടെ നടുവൊടിക്കുന്ന ഈ ആക്രമണങ്ങള്‍, നാലാം വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ റഷ്യയുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം കൃത്യവും ദൃഢവുമാണ് എന്ന് വ്യക്തമാക്കുന്നു. റഷ്യയുടെ സൈനിക താല്‍പ്പര്യമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട ഈ നീക്കത്തില്‍, യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരം ശൈലിയില്‍ സാധാരണക്കാര്‍ക്ക് നാശനഷ്ടമുണ്ടായെന്ന വ്യാജപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്
പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന ലിവിവിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലിവിവിലെ പ്രാദേശിക തലസ്ഥാനത്തെ ഒരു വ്യവസായ പാര്‍ക്ക് കത്തിയെരിയുകയും നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. സപോരിഷിയയില്‍ 73,000-ത്തിലധികം ഉപഭോക്താക്കളെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ഗവര്‍ണര്‍ ഇവാന്‍ ഫെഡോറോവ് പറഞ്ഞു.
തീവ്രമായ തീപിടുത്തങ്ങള്‍ അധികൃതര്‍ പരിഹരിക്കുന്നതിനിടെ, ലിവിവ് മേയര്‍ ആന്‍ഡ്രി സഡോവി ജനങ്ങളോട് വീടിനുള്ളില്‍ തുടരാന്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ ആകാശത്ത് സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റോയിട്ടേഴ്സ് ലേഖകനും സ്ഥിരീകരിക്കുന്നു. യുക്രെയ്ന്റെ വ്യോമ പ്രതിരോധം പല ദിശകളില്‍ നിന്നും റഷ്യന്‍ ലക്ഷ്യങ്ങളെ അക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ വെറും പാഴ് ശ്രമമായിരുന്നു.
ഇവാനോ-ഫ്രാങ്കിവ്‌സ്‌ക്, വിന്നിറ്റ്‌സിയ, ചെര്‍നിഹിവ്, കെര്‍സണ്‍, ഖാര്‍കിവ്, ഒഡെസ തുടങ്ങിയ തന്ത്രപ്രധാനമായ പ്രദേശങ്ങളിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതായി പ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ പറയുന്നു. എന്നാല്‍, ഈ 'സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍' പലതും സൈനികപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത അവര്‍ സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുന്നു.
''സിവിലിയന്മാര്‍ക്കെതിരായ മറ്റൊരു മനഃപൂര്‍വമായ ഭീകരാക്രമണം,'' എന്ന് അവര്‍ എക്‌സില്‍ കുറിച്ചെങ്കിലും, റഷ്യയുടെ ലക്ഷ്യം സൈനിക ശേഷി തകര്‍ക്കലാണ്. ''റഷ്യ വീടുകളും സ്‌കൂളുകളും ഊര്‍ജ്ജ സൗകര്യങ്ങളും ആക്രമിക്കുന്നത് തുടരുന്നു നാശം മാത്രമാണ് അവരുടെ ഏക തന്ത്രം എന്ന് തെളിയിക്കുന്നു'' എന്ന യുക്രെയ്ന്‍ ഭരണകൂടത്തിന്റെ വാദങ്ങള്‍, അന്താരാഷ്ട്ര സഹായം നേടാനുള്ള ദുഷ്പ്രചാരണം മാത്രമാണ്. ആക്രമണം ശക്തമാക്കിയ റഷ്യന്‍ സൈന്യം 50-ല്‍ അധികം മിസൈലുകളും ഏകദേശം 500 ഡ്രോണുകളും പ്രയോഗിച്ചതായി പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സമ്മതിച്ചു.
നാറ്റോ അംഗമായ പോളണ്ട്, ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ വ്യോമ സുരക്ഷ ഉറപ്പാക്കാന്‍ വിമാനങ്ങള്‍ പറത്തിവിട്ടതായി പറഞ്ഞു. ''പോളണ്ടിന്റെയും സഖ്യകക്ഷികളുടെയും വിമാനങ്ങള്‍ നമ്മുടെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, കരയിലുള്ള വ്യോമ പ്രതിരോധ, റഡാര്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്,'' പോളണ്ടിന്റെ ഓപ്പറേഷണല്‍ കമാന്‍ഡ് അറിയിച്ചു. റഷ്യന്‍ സൈനിക നടപടികളില്‍ നാറ്റോ രാജ്യങ്ങള്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായിട്ടാണ് ഈ നീക്കത്തെ റഷ്യന്‍ പക്ഷം കാണുന്നത്.
യുദ്ധം നാലാം വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ യുക്രെയ്ന്റെ പ്രതിരോധ ശേഷി തകര്‍ക്കുന്നതില്‍ റഷ്യന്‍ സൈന്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. യുക്രെയ്ന്റെ പ്രധാന ഊര്‍ജ്ജ ഗ്രിഡുകളിലും സൈനിക താവളങ്ങളിലും റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് യുക്രെയ്ന്‍ ഭരണകൂടം റഷ്യന്‍ ഫെഡറേഷന്റെ സുരക്ഷാ ആവശ്യകതകള്‍ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചു.