ബർലിൻ: ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു.200-ലധികം പേർക്ക് പരിക്കേറ്റു.സംഭവത്തിൽ ഇന്ത്യക്കാർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ലോകം ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങളിലാണ്.ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആളുകൾ വീടുകൾ വർണ വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും,ക്രിസ്മസ് ഷോപ്പിംഗും സജീവമായി നടക്കുന്ന സമയമാണ്.
വെള്ളിയാഴ്ച രാത്രി കച്ചവടത്തിനായി നൂറുകണക്കിന് ആളുകളാണ് മാർക്കറ്റിൽ തടിച്ചുകൂടിയത്.അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.ദാരുണമായ അപകടത്തിൽ ഒരു കുട്ടിയടക്കം അഞ്ച് പേർ മരിച്ചു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന സൗദി അറേബ്യയിൽ നിന്നുള്ള 50 കാരനായ തലേബിനെ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തു.
അപകടമുണ്ടാക്കിയ ഡോ.താലെബ് ജർമനിയിൽ പിആർ ഹോൾഡറാണെന്നും 20 വർഷത്തിലേറെയായി ജർമനിയിൽ താമസിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഇതിന് പിന്നിൽ ഒരാൾ മാത്രമാണുള്ളതെന്ന് മഗ്‌ഡെബർഗ് മേയർ റെയ്‌നർ ഹസെലോഫ് പറഞ്ഞു.അയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാടകയ്ക്ക് എടുത്ത ബിഎംഡബ്ല്യു കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് ഇന്ത്യക്കാർക്ക് പരിക്കേറ്റു.ഇവരിൽ 3 പേർ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിയെന്നും ബാക്കിയുള്ള 4 പേരുടെ നില നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.അതേസമയം,സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിക്കുകയും ചെയ്തു.ഇത് ഹീനമായ പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരിക്കേറ്റ ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു.