ഫ്‌ളോറിഡ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ദക്ഷിണ ഫ്‌ളോറിഡയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഗ്രൂപ്പ് എയില്‍ അവസാനഘട്ട മത്സരങ്ങള്‍ക്ക് വേദിയാകേണ്ടത് ഫ്‌ളോറിയഡിലെ ലൗഡെര്‍ഹില്‍ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയം ടര്‍ഫ് ഗ്രൗണ്ടാണ്. കനത്ത മഴയെ തുടർന്ന് ദക്ഷിണ ഫ്‌ളോറിഡയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇതോടെ ലൗഡെര്‍ഹിലില്‍ നിശ്ചയിച്ചിരുന്ന ലോകകപ്പ് മത്സരങ്ങള്‍ നടന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 14-ന് യുഎസ്എ-അയര്‍ലന്‍ഡ്, ജൂണ്‍ 15-ന് ഇന്ത്യ-കാനഡ, ജൂണ്‍ 16-ന് പാകിസ്താന്‍-അയര്‍ലന്‍ഡ് മത്സരങ്ങളാണ് ലൗഡെര്‍ഹിലില്‍ നടക്കേണ്ടത്. നിലവിലെ കാലാവസ്ഥയില്‍ ഇവിടെ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയില്ല. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന യുഎസ്എ-അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്താകും.
അതേസമയം, ഫ്‌ളോറിയഡിലെ ലൗഡെര്‍ഹില്ലിലെ മത്സരങ്ങളുടെ വേദി മാറ്റണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച ഫ്ളോറിഡയില്‍ നടക്കേണ്ടിയിരുന്ന നേപ്പാള്‍-ശ്രീലങ്ക പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.