പുതിയ പാപ്പയെ തിരഞ്ഞെടുക്കാന്‍ കേരളത്തില്‍ നിന്ന് 2 പേര്‍

80 വയസ്സിനു താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സാധിക്കുക. ലോകത്തെമ്പാടുമുള്ള 252 കര്‍ദിനാള്‍മാരില്‍ 138 പേര്‍ക്ക് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാനാകും

author-image
Biju
New Update
dSfgfgds

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ  വിയോഗത്തില്‍ കണ്ണീരണിയുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികള്‍. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോയെ 2013 മാര്‍ച്ച് 13നാണ് മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. മാര്‍പാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പിലൂടെയാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുക. 

80 വയസ്സിനു താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സാധിക്കുക. ലോകത്തെമ്പാടുമുള്ള 252 കര്‍ദിനാള്‍മാരില്‍ 138 പേര്‍ക്ക് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാനാകും. 138 ല്‍ 109 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയും 22 പേരെ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുമാണ് നിയമിച്ചത്. ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാരുള്ളത് യൂറോപ്പിലാണ്. 39 ശതമാനം വോട്ട് ഇവിടെ നിന്നാണ് ലഭിക്കുക. ഏഷ്യ - ഓഷ്യാന മേഖലയില്‍ നിന്നായി 20 ശതമാനത്തോളം വോട്ടുകള്‍ ലഭിക്കും.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നവരില്‍ 4 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേരും ഉള്‍പ്പെടുന്നു. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയില്‍ 6 കര്‍ദിനാള്‍മാര്‍ ഉണ്ടെങ്കിലും 80 വയസ്സുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും 79 വയസ്സുള്ള മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ദിനാള്‍ ഫിലിപ്പ് നെറി ഫെറാറോ, കര്‍ദിനാള്‍ ആന്റണി പൂല എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്. 

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ (65)

1960 ല്‍ കേരളത്തില്‍ ജനിച്ച അദ്ദേഹം സിറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ്. 1986 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 2014 18 കാലഘട്ടത്തില്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 2012ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി 2013-ല്‍ നടന്ന കോണ്‍ക്ലേവില്‍ വോട്ട് ചെയ്ത 117 കര്‍ദിനാള്‍മാരിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.  

കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറോ (72)

ഗോവയിലെയും ദാമനിലെയും ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. 1953 ല്‍ ഗോവയിലെ അല്‍ഡോണയില്‍ ജനിച്ചു. 2022 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാളായി പ്രഖ്യാപിച്ചത്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റാണ്. വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളാല്‍ ശ്രദ്ധേയനാണ് അദ്ദേഹം. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് (51)

1973ല്‍ കേരളത്തില്‍ ജനിച്ച ജോര്‍ജ് ജേക്കബ് കൂവക്കാടിനെ 2024-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദിനാളായി നിയമിച്ചത്. വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ല്‍, പോപ്പിന്റെ വിദേശ യാത്രകള്‍ ഏകോപിപ്പിക്കാനുള്ള ചുമതലയും അദ്ദേഹത്തിനെ ഏല്‍പ്പിച്ചിരുന്നു. 

കര്‍ദിനാള്‍ ആന്റണി പൂല (64)

ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ദളിത് ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ആന്റണി പൂല ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പാണ്. 1961ല്‍ ആന്ധ്രാപ്രദേശിലാണ് അദ്ദേഹം ജനിച്ചത്. 2022 ഓഗസ്റ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു. 2022 ല്‍ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ദാരിദ്ര്യം കാരണം ഏഴാം ക്ലാസിനുശേഷം സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നുവെന്നും എന്നാല്‍ മിഷനറിമാര്‍ തന്റെ വിദ്യാഭ്യാസത്തിനു സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാപ്പ കാലം ചെയ്ത് 1520 ദിവസത്തിനുള്ളിലാകും അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക. 80 വയസ്സിനു താഴെയുള്ള കര്‍ദിനാള്‍മാരെ ഇതിനായി സിസ്‌റ്റൈന്‍ പള്ളിയിലേക്ക് എത്തിക്കും. പുറം ലോകവുമായുള്ള ഇവരുടെ ബന്ധം പൂര്‍ണമായി വിച്ഛേദിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഒരു സ്ഥാനാര്‍ഥിക്കു മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകള്‍ കത്തിക്കും. ബാലറ്റില്‍നിന്നു വരുന്ന കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു.

 

pope francis Francis pope