പാരിസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എതിരാളിയും തീവ്ര വലതുപക്ഷ പാർട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി വൻ വിജയത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
മാക്രോണിന്റെ പാർട്ടിയേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ തീവ്ര വലതുപക്ഷ പാർട്ടികൾ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നത്. ആ വഴിക്കാണ് കാര്യങ്ങൾ പോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 32 ശതമാനം വോട്ട് തീവ്രവലതുപക്ഷ പാർട്ടി നേടി എന്നാണ്.
അതേസമയം പാരിസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാൻസിൽ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂൺ30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്നും പാർമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ മാക്രോൺ പറഞ്ഞു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകൾ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മാക്രോൺ പാർലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.
നേരത്തെ നാഷണൽ റാലിയുടെ 28 കാരനായ നേതാവ് ജോർദാൻ ബാർഡെല്ല, പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡൻ്റായി രണ്ടാം ടേമിൽ, രണ്ട് വർഷം മാത്രം തികയുന്ന മാക്രോണിന് നിലവിൽ ഫ്രഞ്ച് പാർലമെൻ്റിൽ ഭൂരിപക്ഷമില്ല. എന്നാൽ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണസംവിധാനത്തിന് ഭീഷണിയല്ലെങ്കിലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസത്തെ ബാധിക്കും.