/kalakaumudi/media/media_files/2025/03/04/wdiukMhfxulUEbq0hwYh.jpg)
ന്യൂഡല്‍ഹി : റഷ്യയും പാക്കിസ്ഥാനും തമ്മില്‍ റെയില്‍മാര്‍ഗം നേരിട്ടു വാണിജ്യബന്ധം ആരംഭിക്കുന്നു. പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നു ചരക്കുകള്‍ ട്രെയിനില്‍ ഇറാന്‍ അതിര്‍ത്തിയിലെത്തിച്ച ശേഷം ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കടന്നു റഷ്യയിലെത്തിക്കാനാണു ശ്രമം. ഈമാസം 15ന് പരീക്ഷണയോട്ടം നടത്തുമെന്ന് പാക്ക് റെയില്‍വേ ചരക്കുവിഭാഗം മേധാവി സൂഫിയ സര്‍ഫറാസ് ഡോഗര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
പാക്കിസ്ഥാനും താലിബാന്‍ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടര്‍ന്ന് നിലവില്‍ കരമാര്‍ഗബന്ധം സാധ്യമല്ലാത്ത പശ്ചാത്തലത്തിലാണ് റഷ്യയും പാക്കിസ്ഥാനും റെയില്‍മാര്‍ഗത്തിലേക്ക് തിരിഞ്ഞത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം കടല്‍മാര്‍ഗമാണ്. എണ്ണയും പ്രകൃതിവാതകവും ഉരുക്കും മറ്റുമാണ് റഷ്യ റെയില്‍മാര്‍ഗം കയറ്റുമതി ചെയ്യാനുദ്ദേശിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങളും പരുത്തിത്തുണി ഉല്‍പന്നങ്ങളുമാകും പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുക.
റഷ്യയ്ക്കും ഇറാനും യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവഗണിച്ചാണു പാക്കിസ്ഥാന്റെ നീക്കം. കഴിഞ്ഞ ഒക്ടോബറിലാണ് പാക്കിസ്ഥാനും റഷ്യയും തമ്മില്‍ വാണിജ്യക്കരാര്‍ ഒപ്പിട്ടത്. ഫെബ്രുവരി 18ന് ഇറാനും റഷ്യയും തമ്മില്‍ ഗതാഗത ഉടമ്പടി ഒപ്പിട്ടതോടെ അവസാനകടമ്പ കടന്നു.
2022 ഫെബ്രുവരിയില്‍ യുക്രെയ്‌നിനെ റഷ്യ ആക്രമിച്ച ദിവസം അന്നത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍ എത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായത്. കഴിഞ്ഞ കൊല്ലം റഷ്യന്‍ പ്രധാനമന്ത്രി മിഖയില്‍ മിഷുടിനും ഉപപ്രധാനമന്ത്രി അലെക്‌സി ഓവര്‍ച്ചുക്കും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. 2016 മുതല്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ മിതമായ തോതില്‍ സംയുക്താഭ്യാസങ്ങളും നടത്താറുണ്ട്.
സൈനികോപകരണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പ്രധാനമായും യുഎസിനെയും ചൈനയെയും ചെറിയ തോതില്‍ തുര്‍ക്കിയെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍, അടുത്തകാലത്തായി റഷ്യന്‍ ആയുധങ്ങളിലും താല്‍പര്യം കാട്ടിത്തുടങ്ങി. മി35 ആക്രമണ ഹെലികോപ്റ്റര്‍ റഷ്യ നല്‍കിയത് ഇന്ത്യയുടെ എതിര്‍പ്പു മറികടന്നാണ്. ഭീകരവിരുദ്ധ പോരാട്ടത്തിനാണ് പാക്കിസ്ഥാന്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുക എന്നതായിരുന്നു റഷ്യയുടെ വാദം. ഏതായാലും തങ്ങളുടെ ഏറ്റവും വലിയ ആയുധ കസ്റ്റമറായ ഇന്ത്യയെ കൈവിട്ട് റഷ്യ പാക്കിസ്ഥാനുമായി അടുത്ത ശാക്തികബന്ധങ്ങള്‍ക്കു മുതിരുമെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ കരുതുന്നില്ല. എല്ലാ രാജ്യങ്ങളും വാണിജ്യം വിപുലമാക്കുന്നതിന്റെ ഭാഗമായേ തല്‍ക്കാലം ഈ നീക്കങ്ങളെ കാണുന്നുള്ളൂ.
2019 നയം മാറ്റിയത്, ലക്ഷ്യം മറ്റൊന്ന്
പാക്കിസ്ഥാന്‍ വ്യോമപ്രതിരോധം ശക്തമാക്കാനായി റഷ്യയുടെ പാന്‍സര്‍ പ്രതിരോധ സിസ്റ്റവും ടി90 ടാങ്കുകളും വാങ്ങുന്നു എന്നായിരുന്നു വാര്‍ത്ത. 2019 ഫെബ്രുവരി 27ന് ബാലാകോട്ടിലെ ഭീകര ക്യാംപുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ തകര്‍ത്തതിനു ശേഷം പാക്കിസ്ഥാന്റെ വ്യോമപ്രതിരോധം പതിമടങ് ശക്തമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
പാക്കിസ്ഥാനുമായി റഷ്യയ്ക്ക് ചെറിയൊരു സഹകരണം മാത്രമാണുള്ളത്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനു ആയുധങ്ങള്‍ നല്‍കില്ല. ഇക്കാര്യം നേരത്തെ തന്നെ റഷ്യ ഇന്ത്യയെ അറിയിച്ചതാണ്.
പാക്കിസ്ഥാനു പ്രതിരോധ ആയുധങ്ങള്‍ നല്‍കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ വക്കതാവ് അറിയിച്ചു. ഒരു സംഘം രഹസ്യാന്വേഷണ ഏജന്‍സികളാണ് പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്നു ആയുധങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കാണാന്‍ ശ്രമം നടത്തിയെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു.
ടാങ്ക്, ആന്റിഎയര്‍ക്രാഫ്റ്റ് ഗണ്ണുകള്‍, സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റം എന്നിവ പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ നീക്കം നടത്തുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രാലയ വക്താവ് തന്നെയാണ് സൂചന നല്‍കിയിരുന്നത്. അതിര്‍ത്തിയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റഷ്യയില്‍ നിന്ന് 360 ടി -90 ടാങ്കുകള്‍ വാങ്ങാന്‍ നേരത്തെ തന്നെ പാക്കിസ്ഥാനു പദ്ധതിയുണ്ടായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യയും ഏറ്റവും മികച്ച ആയുധങ്ങളിലൊന്നാണ് റഷ്യന്‍ നിര്‍മിത ടി90 ടാങ്കുകള്‍. ഇതേ ആയുധമാണ് പാക്കിസ്ഥാനും വാങ്ങാന്‍ പോകുന്നത്.
ഇന്ത്യയുടെ വെല്ലുവിളികളെ നേരിടാന്‍ ചൈനീസ് ആയുധങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പാക്കിസ്ഥാന്‍ ഏറെ കുറെ മനസ്സിലാക്കി കഴിഞ്ഞു. ഇതോടെയാണ് റഷ്യയുടെ സഹായം തേടുന്നത്. റഷ്യയുമായുള്ള ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനു പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്. റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളാണ് സംയുക്ത സൈനിക പരിശീലനങ്ങളും പ്രതിരോധ ഇടപാടുകളും.
ജയശങ്കര്‍ പറഞ്ഞത്
പല പാശ്ചാത്യ രാജ്യങ്ങളും പണ്ടുമുതലേ പാകിസ്ഥാന് ആയുധം നല്‍കാനാണ് ഇഷ്ടപ്പെടുന്നത്.എന്നാല്‍ കഴിഞ്ഞ 10- 15 വര്‍ഷമായി ഈ പ്രവണത മാറി. ഇന്ത്യയുടെ ആയുധം വാങ്ങുന്ന രീതിക്ക് മാറ്റം വന്നു. യുഎസ്എ, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രധാന വിതരണക്കാരായി.
മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിനായി ജര്‍മ്മനിയിലെ മ്യൂണിച്ചിലുളള ജയശങ്കര്‍ പ്രമുഖ ജര്‍മ്മന്‍ ധനകാര്യ ദിനപത്രമായ ഹാന്‍ഡല്‍സ്ബ്ലാറ്റിനോട് സംസാരിക്കുകയായിരുന്നു.
റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണം, മോസ്‌കോയെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടേത് പോലെ അല്ല. ''യൂറോപ്പിന് ചൈനയെക്കുറിച്ച് എന്റെ കാഴ്ചപ്പാടിന് സമാനമായ ഒരു വീക്ഷണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കാത്തതുപോലെ, യൂറോപ്പിന് സമാനമായ ഒരു കാഴ്ചപ്പാട് റഷ്യയെക്കുറിച്ചും എനിക്ക് ഉണ്ടാകില്ലെന്ന് യൂറോപ്പ് മനസിലാക്കണം. ബന്ധങ്ങളില്‍ സ്വാഭാവികമായ വ്യത്യാസങ്ങളുണ്ടെന്ന് നാം അംഗീകരിക്കണം '-ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ചുള്ള ജയശങ്കറിന്റെ പ്രസ്താവന. റഷ്യക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനോട് യോജിക്കാതെ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരില്‍ ഇന്ത്യ വിമര്‍ശിക്കപ്പെട്ടിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ റഷ്യയ്ക്കെതിരായ പ്രമേയങ്ങളില്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ആവര്‍ത്തിച്ച് വിട്ടുനില്‍ക്കുന്നതും അമേരിക്ക ഉല്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീരസത്തിന് കാരണമായിട്ടുണ്ട്.
ഒമാന്‍ പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യം
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ യുഎഇയും സൗദി അറേബ്യയും നടത്തിയ ഗണ്യമായ നിക്ഷേപങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊക്കെ പുറത്ത് വന്നിരുന്നു. ഖനന മേഖലയിലും പൊതു സ്ഥാപനങ്ങളിലുമാണ് ഈ നിക്ഷേപങ്ങള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നിര്‍ണായക പിന്തുണ നല്‍കിക്കൊണ്ട് ഇരു രാജ്യങ്ങളും പാകിസ്ഥാന് പ്രത്യേക വായ്പകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, പാകിസ്ഥാന് മുന്നല്‍ മറ്റൊരു ഓപ്ഷനാണ് ഒമാന്‍ മുന്നോട്ട് വെച്ചത്. എണ്ണ സമ്പന്നമായ തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ പാകിസ്ഥാന്‍ വ്യാപാരികളെ ഒമാന്‍ ക്ഷണിച്ചു. ബിസിനസ് സമൂഹത്തിന് ഗണ്യമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സമൃദ്ധമായ നിക്ഷേപ അവസരങ്ങള്‍ ഒമാന്റെ കോണ്‍സല്‍ ജനറല്‍ സാമി അബ്ദുല്ല സലിം അല്‍ ഖന്‍ജാരി ഊന്നിപ്പറയുകയും ചെയ്തു.
പാകിസ്ഥാന്‍ കെമിക്കല്‍സ് ആന്‍ഡ് ഡൈസ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ (പിസിഡിഎംഎ) ചെയര്‍മാന്‍ സലിം വാലി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍, പെട്രോകെമിക്കല്‍സ് പോലുള്ള മേഖലകളിലെ സാധ്യതയുള്ള സംരംഭങ്ങളെക്കുറിച്ച് അല്‍ ഖന്‍ജാരി എടുത്ത് പറഞ്ഞു. സംയുക്ത സംരംഭങ്ങളും ബിസിനസ് ഇടപാടുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒമാന്‍ സന്ദര്‍ശിക്കാനും പെട്രോകെമിക്കല്‍ വ്യവസായത്തിലെയും മറ്റ് മേഖലകളിലെയും അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും കോണ്‍സല്‍ ജനറല്‍ പാക്കിസ്ഥാന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിച്ചു. ഒമാനി വ്യാപാരികളുമായി ബിസിനസ്-ടു-ബിസിനസ് മീറ്റിംഗുകള്‍ക്കായി പാകിസ്ഥാന്‍ കെമിക്കല്‍സ് ആന്‍ഡ് ഡൈസ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. കോണ്‍സുലേറ്റ് അത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഒമാന്‍ ഉറപ്പുനല്‍കി.
പാകിസ്ഥാന്‍ കെമിക്കല്‍സ് ആന്‍ഡ് ഡൈസ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കും വിസ സൗകര്യങ്ങള്‍ നല്‍കുകയെന്ന് അല്‍ ഖന്‍ജാരി പ്രഖ്യാപിക്കുകയുണ്ടയി. പാകിസ്ഥാന്‍, ഒമാന്‍ ബിസിനസുകള്‍ തമ്മിലുള്ള ഇടപെടലുകള്‍ സുഗമമാക്കുന്നതിനും ശക്തമായ സാമ്പത്തിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്.
ഒമാനില്‍ നിന്ന് വ്യാവസായിക അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സലിം വാലി മുഹമ്മദ് വിശദീകരിച്ചു. പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനായുള്ള ഒമാന്റെ ക്ഷണം പാകിസ്ഥാന്‍ കെമിക്കല്‍സ് ആന്‍ഡ് ഡൈസ് മര്‍ച്ചന്റ്സ് അസോസിയേല്‍ന്റെ ചെയര്‍മാന്‍ സ്വാഗതം ചെയ്തു. ഇത്തരം കൈമാറ്റങ്ങള്‍ പരസ്പര വ്യാപാരം വര്‍ദ്ധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഒമാനും പാകിസ്ഥാനും തമ്മിലുള്ള സഹകരണം ഉഭയകക്ഷി വ്യാപാരം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ബിസിനസ് ഇടപെടലുകള്‍ സുഗമമാക്കുന്നതിലൂടെയും പരസ്പര നേട്ടത്തിനായി ശക്തമായ സാമ്പത്തിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കൂടിയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളും തങ്ങളുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും പരമ്പരാഗത മേഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ശ്രമിക്കുന്ന സമയത്താണ് വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഈ പുതിയ തീരുമാനം കൂടി വരുന്നത്. വളര്‍ന്നുവരുന്ന വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വഴികള്‍ തുറക്കുന്നതിനായുള്ള ചര്‍ച്ചകളും നടക്കുന്നതായി പാക്കിസ്ഥാന്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിസിനസുകാര്‍ക്ക് യാത്ര സുഗമമാക്കുക, വ്യാപാര വിനിമയങ്ങളും വ്യക്തിഗത ബന്ധങ്ങളും വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. നേരിട്ടുള്ള വ്യോമ ബന്ധം സ്ഥാപിക്കുന്നത് യാത്രാ സമയവും ചെലവും ഗണ്യമായി കുറയ്ക്കുകയും വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസ്സ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും.
വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കാനും ശ്രമിക്കുന്ന ഒമാന്റെ സാമ്പത്തിക ദര്‍ശനത്തെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. പാകിസ്ഥാന്‍ വ്യാപാരികള്‍ക്ക് വാതിലുകള്‍ തുറക്കുന്നതിലൂടെ ഒമാന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക മാത്രമല്ല, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കാര്യമായ സംഭാവനകള്‍ നല്‍കുന്നു.
പരസ്പര ബഹുമാനത്തിലും സാമ്പത്തിക-സഹകരണ താല്‍പ്പര്യങ്ങളിലും ഊന്നിയുള്ള ഇരു രാജ്യങ്ങളുടെയും സമൃദ്ധമായ ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടേയും പാകിസ്ഥാന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഫെഡറേഷന്റെയും സഹകരണം. ഈ ബന്ധങ്ങള്‍ ശക്തിപ്പെടുമ്പോള്‍, വര്‍ദ്ധിച്ച വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവയില്‍ നിന്ന് ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കും എന്നുള്ളതും ഒരു പ്രധാനപ്പെട്ട കാര്യമാണ്.
മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയാല്‍ ഉലയുന്ന പാക്കിസ്ഥാന് ഇത്തരമൊരു സഹകരണം ഏറെ നിര്‍ണ്ണായകമാണ്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. നിരവധി അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും അടിയന്തര സാമ്പത്തിക സഹായം തേടാന്‍ സര്‍ക്കാരിനെ ഇത് പ്രേരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക അസ്ഥിരത വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കുത്തനെ ഇടിവിന് കാരണമായി, വരാനിരിക്കുന്ന കടബാധ്യതകളും ഇറക്കുമതി ആവശ്യകതകളും നിറവേറ്റാനുള്ള കഴിവിനെക്കുറിച്ച് ആശങ്കകളും ഉയരുന്നുണ്ട്.
ഈ പ്രതിസന്ധിക്ക് മറുപടിയായി, ഒരു രക്ഷാ പാക്കേജിനായി പാകിസ്ഥാന്‍ അന്താരാഷ്ട്ര നാണയ നിധിയെ വരെ സഹായത്തിനായി ആശ്രയിച്ചിരുന്നു. അതുപോലെ തന്നെ കുറഞ്ഞുവരുന്ന കരുതല്‍ ശേഖരം ശക്തിപ്പെടുത്തുന്നതിന് സൗഹൃദ രാജ്യങ്ങളില്‍ നിന്ന് സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍, അടിയന്തര വായ്പയ്ക്കായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി പാകിസ്ഥാന്‍ സജീവമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാനും നിക്ഷേപകരിലും അന്താരാഷ്ട്ര പങ്കാളികളിലും രാജ്യത്തിന് മേലുള്ള ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു ഗണ്യമായ സാമ്പത്തിക പാക്കേജ് ഉറപ്പാക്കുക എന്നതാണ് ഈ ചര്‍ച്ചകളുടെ എല്ലാം ലക്ഷ്യം.