/kalakaumudi/media/media_files/2026/03/03/khamenei-2026-03-03-10-37-26.jpg)
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതിനായി ഇസ്രായേല്‍ വര്‍ഷങ്ങളോളം നീണ്ട അതീവ രഹസ്യമായ നീക്കങ്ങളാണ് നടത്തിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ട്രാഫിക് ക്യാമറ ശൃംഖലകള്‍ ഹാക്ക് ചെയ്തും മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറിയുമാണ് ഖമേനിയുടെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും നീക്കങ്ങള്‍ ഇസ്രായേല്‍ നിരീക്ഷിച്ചത്.
നിലവിലുള്ളതും വിരമിച്ചതുമായ ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ടെഹ്റാനിലെ ഏതാണ്ട് എല്ലാ ട്രാഫിക് ക്യാമറകളും വര്‍ഷങ്ങളായി ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെല്‍ അവീവിലേക്കും തെക്കന്‍ ഇസ്രായേലിലെ സെര്‍വറുകളിലേക്കും നേരിട്ട് അയക്കുകയായിരുന്നു.
ടെഹ്റാനിലെ പാസ്ചര്‍ സ്ട്രീറ്റിലുള്ള ഖമേനിയുടെ വസതിക്ക് സമീപമുള്ള ദൃശ്യങ്ങള്‍ ഇസ്രായേലിന് ഏറ്റവും നിര്‍ണ്ണായകമായി. ബോഡിഗാര്‍ഡുകള്‍ അവരുടെ സ്വകാര്യ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്യുന്നതെന്നും വസതിക്കുള്ളിലെ ദൈനംദിന ദിനചര്യകള്‍ എന്താണെന്നും മനസ്സിലാക്കാന്‍ ഈ ദൃശ്യങ്ങള്‍ സഹായിച്ചു.
ഖമേനിയുടെ ദിനചര്യകള്‍, താമസസ്ഥലം, സന്ദര്‍ശകര്‍, ആശയവിനിമയ രീതികള്‍ എന്നിവ അമേരിക്കന്‍-ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി പഠിച്ചിരുന്നു. ഖമേനിക്കൊപ്പം മറ്റ് മുതിര്‍ന്ന രാഷ്ട്രീയ-സൈനിക നേതാക്കളും ഒത്തുചേരുന്ന സമയത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നു.
സാധാരണയായി ഒരിടത്ത് ഒത്തുചേരാത്ത ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ശനിയാഴ്ച രാവിലെ ടെഹ്റാനിലെ കോമ്പൗണ്ടില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. സുപ്രീം നേതാവിന്റെ ഓഫീസും പ്രസിഡന്‍സിയും ദേശീയ സുരക്ഷാ കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണിത്.
ആദ്യം രാത്രിയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് അത് പകല്‍ സമയത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഇസ്രായേല്‍ സമയം രാവിലെ 6 മണിയോടെ യുദ്ധവിമാനങ്ങള്‍ അതീവ കൃത്യതയാര്‍ന്ന മിസൈലുകള്‍ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ഈ ഓപ്പറേഷന്റെ ആദ്യ ഘട്ടമായിരുന്നു ഇത്. പകല്‍ വെളിച്ചത്തില്‍ ഇത്തരമൊരു ആക്രമണം ഇറാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
വെറും 60 സെക്കന്‍ഡിനുള്ളില്‍ മൂന്ന് പ്രധാന ലക്ഷ്യസ്ഥാനങ്ങളിലാണ് മിസൈലുകള്‍ പതിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മിസൈല്‍ വര്‍ഷത്തില്‍ അയത്തുള്ള അലി ഖമേനിയും റെവല്യൂഷണറി ഗാര്‍ഡ് ചീഫും ഉള്‍പ്പെടെ ഏകദേശം 40 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
പകല്‍ സമയത്ത് നടത്തിയ ആക്രമണം ശത്രുവിനെ ഞെട്ടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാന്റെ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വന്‍ വീഴ്ചയാണ് ഇത്രയും ഉന്നതരായ നേതാക്കളെ ഒരേസമയം ഇല്ലാതാക്കാന്‍ ഇസ്രായേലിനെ സഹായിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
