ടെൽ അവീവ്: വടക്കൻ ഇസ്രയേലിനു നേരെ മിസൈലാക്രമണം നടത്തി ഹിസ്ബുള്ള. ഇറാൻ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള. രാജ്യത്തെ പ്രതിരോധ സംവിധാനം ആക്രമണങ്ങൾ ഒരു പരിധി വരെ തടഞ്ഞെങ്കിലും ചില മിസൈലുകൾ ഇസ്രയേലിലെ തുറന്ന പ്രദേശങ്ങളിൽ പതിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആർക്കും പറിക്കുള്ളതായി റിപ്പോർട്ടില്ല.
ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് ഏകദേശം 40 മിസൈലുകളാണ് വന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേന(ഐഡിഎഫ്) അറിയിച്ചു. ഹിസ്ബുള്ളയുടെ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഐഡിഎഫ് അറിയിച്ചു. സിറിയയിലെ ഇറാൻ നയതന്ത്രകാര്യാലയത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു പകരംതീർക്കുമെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.
ഹമാസുമായി ചേർന്ന് ഒക്ടോബർ മുതൽ ഇസ്രയേലിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്താറുണ്ട്. ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത്. ഇറാൻ ആക്രമണം നടത്താൻ തയാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ഇസ്രയേൽ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട് .