/kalakaumudi/media/media_files/2025/04/04/E16pWlarWmUwi2Ig7RuJ.jpg)
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ ദൈവവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ നിത്യാനന്ദ മരിച്ചെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. എന്നാല്‍ ഇയാള്‍ മരിച്ചെന്ന പ്രചാരണം ശരിയല്ലെന്ന്, അദ്ദേഹം സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര രാജ്യം 'കൈലാസ' വ്യക്തമാക്കി. നിത്യാനന്ദ സുരക്ഷിതനാണെന്നും പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നിത്യാനന്ദ ഉഗാദി ആഘോഷത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
നിത്യാനന്ദ ജീവത്യാഗം ചെയ്‌തെന്ന് അദ്ദേഹത്തിന്റെ സഹോദരീ പുത്രനും അനുയായിയുമായ സുന്ദരേശനാണു കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കൈലാസ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം നിത്യാന്ദയുടെ കൈലാസം വ്യാജമാണെന്നും ബൊളീവിയയുടെ ഒരു പ്രദേശം കൈയേറി അവിടെ താമസിച്ച് ജനങ്ങളെ വലയില്‍ വീഴ്ത്തി അവിടേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സ്വന്തമായി പാസ്‌പോര്‍ട്ടും കറന്‍സിയും അടക്കം ലോകത്തെ ഏകെ ഹിന്ദുരാഷ്ട്രമെന്നാണ് നിത്യാനന്ദ തന്റെ കൈലാസത്തെ അവകാശപ്പെട്ടിരുന്നത്. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച കറന്‍സിയും റിസര്‍വ് ബാങ്ക് സംവിധാനം അടക്കം ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
മാത്രമല്ല, ഐക്യരാഷ്ട്രസഭയില്‍ ഉള്‍പ്പെടെ തങ്ങളുടെ രാജ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിനിധികളെ അയയ്ക്കുകയും ആഗോള രാഷ്ട്രതന്ത്രജ്ഞര്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, നെവാര്‍ക്ക് മേയര്‍ തുടങ്ങിയവരെ സ്വാധീനിച്ച് തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഭക്തരെന്ന് അവകാശപ്പെടുന്നവര്‍ക്ക് പുനര്‍ജന്മം പ്രവചിച്ച് ഇവരുടെ സമ്പത്ത് തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ബൊളീവിന്‍ രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ അനുയായികളായ 20 പേരെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തായത്. ആമസോണ്‍ മേഖല കേന്ദ്രീകരിച്ച് വന്‍ഭൂപ്രദേശം തട്ടിയെടുക്കുന്നതിനായി മേഖലയിലെ ഒരു പ്രാദേശിക ഭരണകൂടവുമായി 1000 വര്‍ഷത്തെ കരാര്‍ ഉണ്ടാക്കുന്നതിനിടെയായിരുന്നു ഇവരെ ബൊളീവിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തുര്‍ന്ന് ഇവരെ സ്വന്തം രാജ്യത്തേക്ക് നടുകടത്തിയതായും പറയുന്നു. ഇന്ത്യ, അമേരിക്ക, സ്വീഡന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ബൊളീവിയയുടെ അയല്‍ രാജ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇയാള്‍ നടത്തിയിരുന്നത്. എന്നാല്‍ യുണൈറ്റഡ് നേഷന്‍സ് ഓഫ് കൈലാസ എന്ന നിത്യാനന്ദയുടെ രാജ്യവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബൊളീവിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
3 മക്കളെ നിത്യാനന്ദ തട്ടിക്കൊണ്ടു പോയെന്ന തമിഴ്‌നാട് സ്വദേശികളുടെ പരാതിയില്‍ പൊലീസ് നടപടി ആരംഭിച്ചതിനെ തുടര്‍ന്നാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. 2004 മുതല്‍ 2009 വരെ തന്നെ പീഡിപ്പിച്ചെന്ന് യുവതി 2010ല്‍ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു. അതിനിടെ സ്വയം രാജ്യമുണ്ടാക്കിയതായി പ്രഖ്യാപിച്ച് ഇയാള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. വിവിധ വസ്തുക്കള്‍ അടക്കം 10,000 കോടി രൂപയുടെ ആസ്തി നിത്യാനന്ദയ്ക്കുണ്ടെന്നാണു വിവരം.