പോപ് താരം ടെയ്ലർ സ്വിഫ്റ്റിൻ്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. സ്വിഫ്റ്റിന്റെ കടൽത്തീരത്തുള്ള വസതിയുടെ സമീപത്താണ് ശരീരാവശിഷ്ടങ്ങളന് കണ്ടെത്തിയത്. മനുഷ്യന്റെ കാലിന്റെ അസ്ഥിയെന്ന് തോന്നിപ്പിക്കുന്ന ഭാഗമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് വെസ്റ്റർലി പോലീസിന് വാച്ച്ഹിൽ എന്ന പ്രദേശത്തെ എവറെറ്റ് അവന്യൂവിൽ മനുഷ്യാവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചത്. പ്രദശ വാസികളുടെ അറിയിപ്പിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ശരീരഭാഗങ്ങൾ കണ്ടെടുത്തു. .അവശിഷ്‌ടങ്ങൾ റോഡ് ഐലൻഡ് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിൻ്റെ വസതിയുടെ അടുത്ത ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവം ന്യൂ ഇംഗ്ലണ്ട് മേഖലയിൽ ആശങ്കയുണർത്തിയിരിക്കുകയാണ്. ഏതെങ്കിലും പരമ്പര കൊലയാളിയാണോ ഇതിനുപിന്നിലെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്.
വെസ്റ്റർലി പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഡിറ്റക്‌ടീവ് വിഭാഗം അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ സമയത്ത് അസ്വാഭാവികമായി ഒന്നും സംശയിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, പല പ്രദേശവാസികളും ഇപ്പോഴും ആശങ്കയിലാണ്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് വളരെ സംശയാസ്‌പദമാണെന്നാണ് സമീപവാസികൾ പറയുന്നത്.
സമീപ മാസങ്ങളിൽ രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽനിന്നായി അധികൃതർ നിരവധി മൃതദേഹങ്ങളും മനുഷ്യ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും സ്ത്രീകളുടേതാണെന്നാണ് വിവരം. ഈ സംഭവങ്ങൾക്കുപിന്നിൽ ഏതെങ്കിലും പരമ്പര കൊലയാളിയാണോയെന്നാണ് പ്രദേശത്ത് ശക്തമായിരിക്കുന്ന അഭ്യൂഹം