യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും

ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് അഞ്ചോടെയാണ് ഇവരെ റെഡ് ക്രോസിന് കൈമാറിയത്. റെഡ് ക്രോസില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങിയ യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും.

author-image
Biju
New Update
dsgSFDgFRG

Israel Womens

ടെല്‍ അവീവ്: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ബന്ദികളില്‍ മൂന്ന് യുവതികളെ ഹമാസ് റെഡ്‌ക്രോസിന് കൈമാറി. ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് അഞ്ചോടെയാണ് ഇവരെ റെഡ് ക്രോസിന് കൈമാറിയത്. റെഡ് ക്രോസില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങിയ യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും.

ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, 31
ഇസ്രയേല്‍റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇവരെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഡോറോന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ജനുവരിയിലാണ് വിവരം ലഭിച്ചത്. അന്ന് ഹമാസ് പുറത്തുവിട്ട വിഡിയോയില്‍ മറ്റു രണ്ടു ബന്ദികള്‍ക്കുമൊപ്പം ഡോറോന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.

റോമി ഗോനെന്‍, 24
നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തില്‍ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ റോമിയുടെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഇവരുടെ വിരലുകള്‍ ചലിപ്പിക്കാനാവില്ലെന്നും കൈയുടെ നിറം മാറുന്നുവെന്നും റോമിയുടെ കുടുംബത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എമിലി ദമാരി, 28
ബ്രിട്ടിഷ്ഇസ്രയേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി. എമിലിയുടെ കൈയ്ക്കും വെടിയേറ്റിട്ടുണ്ട്. കാലിനും മുറിവേറ്റു. എമിലിയുടെ സ്വന്തം കാറിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. എന്നിവരെയാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്.

15 മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ എത്തുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടമായി ബന്ദികളാക്കിയ മൂന്ന് ഇസ്രായേലി സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് വ്യക്തമാക്കിയത്.

ഹമാസ് മോചിപ്പിക്കും എന്ന് പറയുന്നവരുടെ പേരും വിവരങ്ങളും ലഭിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഞായറാഴ്ച രാവിലെയും ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇതോടെ വെടിനിര്‍ത്തല്‍ കരാറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നിരുന്നു.

തടവിലുള്ള 33 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും എന്നാണ് ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ അറിയിച്ചിട്ടുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടി നിര്‍ത്തല്‍ കരാറിന് വഴങ്ങിയിരുന്നത്. 

2023 ഒക്ടോബര്‍ 7 ന് സായുധ പലസ്തീന്‍ സംഘം ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെ ആരംഭിച്ച സംഘര്‍ഷത്തിനാണ് ഒടുവില്‍ ആശ്വാസമാകുന്നത്.