ബംഗ്ലാദേശിലെ വിസാ സെന്ററുകള്‍ ഇന്ത്യ അടച്ചു

നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവും ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് രാജ്ഷാഹിയിലെയും ഖുല്‍നയിലെയും സെന്ററുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഐവാക് വെബ്സൈറ്റ് അറിയിച്ചു

author-image
Biju
New Update
bengla 3

ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ട് വിസ സെന്ററുകള്‍ കൂടി ഇന്ത്യ താല്‍ക്കാലികമായി അടച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാജ്ഷാഹി, ഖുല്‍ന എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററുകളാണ് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവും ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് രാജ്ഷാഹിയിലെയും ഖുല്‍നയിലെയും സെന്ററുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഐവാക് വെബ്സൈറ്റ് അറിയിച്ചു. ഈ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച അപ്പോയിന്റ്‌മെന്റ് ഉണ്ടായിരുന്നവര്‍ക്ക് പിന്നീട് പുതിയ തീയതികള്‍ അനുവദിക്കും.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്ഷാഹിയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ ഓഫീസിലേക്ക് വ്യാഴാഴ്ച പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ളവരെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടഞ്ഞു.

പ്രതിഷേധങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച അടച്ചിരുന്ന ധാക്കയിലെ വിസ സെന്റര്‍ പിന്നീട് പ്രവര്‍ത്തനം പുനരാരംഭിച്ചു. ധാക്ക, ഖുല്‍ന, രാജ്ഷാഹി എന്നിവയെ കൂടാതെ ചട്ടോഗ്രാം, സില്‍ഹെറ്റ് എന്നിവിടങ്ങളിലായി ആകെ അഞ്ച് വിസ സെന്ററുകളാണ് ബംഗ്ലാദേശില്‍ ഇന്ത്യക്കുള്ളത്.

ബംഗ്ലാദേശിലെ ഇന്ത്യന്‍ ദൗത്യങ്ങള്‍ക്ക് നേരെ തീവ്രവാദ സംഘടനകള്‍ അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ബംഗ്ലാദേശിലെ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്ന ഇന്ത്യ, അവിടെ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് തീവ്രവാദ ശക്തികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടത്താന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറാകാത്തതിലും ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.