/kalakaumudi/media/media_files/2025/04/24/yyjteQbAftKttzVFPrWM.jpg)
ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത തീരുമാനങ്ങളെടുത്ത് ഇന്ത്യ. ആദ്യമായി പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതായി സ്ഥിതീകരണം.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960ല്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും ഒപ്പിട്ട പാക്കിസ്ഥാന്റെ ജല ലഭ്യതയെ ബാധിക്കുന്ന കരാറാണ് ദ്രുതഗതിയില്‍ മരവിപ്പിച്ചത്.
മറ്റു സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്. അട്ടാരിയിലെ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ, സാർക് വീസ എക്സ്റ്റൻഷൻ പ്രകാരം ലഭിച്ച വീസകളും റദ്ദാക്കുകയും, 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദ്ദേശം. പുതിയ വീസ നല്‍കുകയില്ലെന്നും കടുത്ത തീരുമാനം.
പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 30 ആക്കി ചുരുക്കി മറ്റുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുമെന്നും പറയുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന രണ്ടര മണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ എടുത്തത്.