ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് അമേരിക്ക

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയക്കാനായെന്ന് അവകാശപ്പെട്ടാണ് അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍ ദ്യശ്യങ്ങള്‍ പുറത്തുവിട്ടത്.

author-image
Biju
New Update
DG

Rep. Img.

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍. സി17 ട്രാന്‍സ്‌പോര്‍ട് വിമാനത്തില്‍ 40 മണിക്കൂറിലേറെ വീണ്ട യാത്രയില്‍ കൈവിലങ്ങിട്ടും കാലില്‍ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാല്‍ സിങ്, ഹര്‍വീന്ദര്‍ സിങ് എന്നിവര്‍ വെളിപ്പെടുത്തി.  

ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം തള്ളുകയാണ് തിരികെയത്തിയവര്‍. 

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയക്കാനായെന്ന് അവകാശപ്പെട്ടാണ് അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍ ദ്യശ്യങ്ങള്‍ പുറത്തുവിട്ടത്. കൈവിലങ്ങും കാലില്‍ ചങ്ങലയുമായി നടന്നു പോകുന്നവരെ ഈ ദൃശ്യങ്ങളില്‍ കാണാം. ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന 'ഇന്ത്യന്‍ ഏലിയന്‍സ്' എന്ന വാക്കാണ് ബോര്‍ഡര്‍ പട്രോളും ഉപയോഗിച്ചിരിക്കുന്നത്. 

ഏറെ അപേക്ഷിച്ച ശേഷമാണ് ശുചിമുറിയില്‍ പോകാന്‍ അനുവാദം നല്‍കിയതെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും വിലങ്ങ് അഴിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവാദം നല്കിയില്ല. കാബിന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടയ്ക്ക് പഴങ്ങള്‍ നല്കിയത് ആശ്വാസമായെന്നും ഇവര്‍ വിവരിക്കുന്നു. 

ഹര്‍വീന്ദര്‍ സിങ് 42 ലക്ഷം രൂപയാണ് അമേരിക്കയില്‍ എത്താന്‍ ഏജന്റിന് നല്‍കിയത്. വിസ നല്‍കുമെന്ന് ഏജന്റ് പറഞ്ഞെങ്കിലും മെക്‌സിക്കോ വഴി രേഖകളില്ലാതെ അതിര്‍ത്തി കടത്താനായിരുന്നു ശ്രമം. വനപാതയിലൂടെ സഞ്ചരിച്ച് അതിര്‍ത്തി കടന്നെങ്കിലും പിടിയിലായെന്ന് ഹര്‍വീന്ദര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഏഴ് ലക്ഷത്തിലധികം എന്നാണ് വിദേശകാര്യ പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷന്‍ ശശി തരൂര്‍ നല്‍കിയ കണക്ക്. 1,70,000 ഇന്ത്യക്കാരാണ് അതിര്‍ത്തിയില്‍ പിടിയിലായതെന്നും തരൂര്‍ വെളിപ്പെടുത്തി. 

ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം. ബഹളം കാരണം രാജ്യസഭയും ലോക്‌സഭയും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

 

donald trump us