മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള കോപ്പുകൂട്ടല്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഖമേനിയെ വധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക കടക്കാനൊരുങ്ങുകയാണെന്നാണ് പറയുന്നത്. ഈ ഭീഷണി ദിവസങ്ങളായി പശ്ചിമേഷ്യയില്‍ നിലനില്‍ക്കുകയണ്. ഇസ്രേയേലും ഖമേനിയെ വധിക്കാന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍

author-image
Biju
New Update
iran 3

ടെഹ്‌റാന്‍: അമേരിക്കയുടെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ വന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരിരിക്കുകയാണ് ഇറാന്‍. ഇസ്രയേലിലെ പതിനാല് ഇടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ടെല്‍ അവീവിലെ തന്ത്ര പ്രധാന വിമാനത്തവളം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെടുന്നുണ്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റപ്പോര്‍ട്ടുണ്ട്. 

ഇതോടെ ഒരു മൂന്നാംലോക മഹായുദ്ധത്തിലേക്കാണോ ലോകം പോകുന്നതെന്ന ഭീതിയും നിലനില്‍ക്കുകയാണ്. കാരണം ഇരുപക്ഷത്തോടൊപ്പം നിലപാട് സ്വീകരിച്ച് മറ്റ് രാഷ്ട്രങ്ങളും എത്തിക്കഴിഞ്ഞു. മാത്രമല്ല, അമേരിക്കയുടെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായും വാര്‍ത്തകളുണ്ട്. 

അതിനിടെ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഖമേനിയെ വധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക കടക്കാനൊരുങ്ങുകയാണെന്നാണ് പറയുന്നത്. ഈ ഭീഷണി ദിവസങ്ങളായി പശ്ചിമേഷ്യയില്‍ നിലനില്‍ക്കുകയണ്. ഇസ്രേയേലും ഖമേനിയെ വധിക്കാന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍. 

'ഫോര്‍ഡോ ആണവ കേന്ദ്രത്തിന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്' എന്നുപറഞ്ഞുള്ള ഖമേനിയുടെ ഉപദേഷ്ടാവിന്റെ സന്ദേശം പുറത്തുവന്നതായും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ അമേരിക്കയും വിശകലനം ചെയ്തിട്ടുണ്ട്. 

ഒരു മടിയും കൂടാതെ, ആദ്യപടിയായി ബഹ്റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണമെന്ന് ഖമേനി നിര്‍ദ്ദേശം കൊടുത്തതായാണ് സൂചന. ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രതികരണം നടത്തിയിട്ടുണ്ട്. 

യുഎസിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിര്‍വ്യാപന കരാറിന് (എന്‍.പി.ടി.) വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണെന്ന് അവരുടെപ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഈ നിയമവിരുദ്ധമായ നടപടിയുണ്ടായിട്ടുള്ളതെന്നും ഇറാനിയന്‍ ആണവോര്‍ജ്ജ സംഘടന ആരോപിച്ചു. 

ബി-2 ബോംബറുകള്‍ അടക്കം ഉപയോഗിച്ചാണ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. അപ്രതീക്ഷിത ആക്രമണമാണ് യുഎസ് നടത്തിയത്. ആക്രമണത്തില്‍ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്റെ അവകാശ വാദം. അപകടകരമായ വസ്തുക്കള്‍ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നതിനാല്‍ ആക്രമണത്തിന് ശേഷം ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, ഇറാനെ ആക്രമിക്കരുതെന്ന് ചൈനയും റഷ്യയും യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന ഇരു രാജ്യങ്ങളുടെയും നിര്‍ദേശം തള്ളിയാണ് യുഎസ് ആക്രമണം നടത്തിയിരിക്കുന്നത്. സമാധാനപരമായ ആണവപദ്ധതി അടക്കം നിയമാനുസൃതമായ ആവശ്യങ്ങള്‍ക്കായി ഇറാന്‍ നടത്തുന്ന പോരാട്ടങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ നേരത്തെ പറഞ്ഞത്. 

ചൈനയും ഇറാനെ പിന്തുണച്ചു. ഇറാന് ചൈന ആയുധങ്ങള്‍ നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തില്‍ യുഎസ് നേരിട്ടു പങ്കെടുക്കണോ എന്ന കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റ് ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞത്. നയതന്ത്രത്തിനു സാധ്യതയുള്ളിടത്തൊക്കെ സമാധാനകാംക്ഷിയായ ട്രംപ് അതു പ്രയോജനപ്പെടുത്താറുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

ഇതിനിടെയാണ് അപ്രതീക്ഷിത ആക്രണം നടത്തിയത്, കാര്യമായ ചര്‍ച്ചകള്‍ നടക്കാതെ തന്നെ യുഎസ് ആക്രമണം നടത്തി. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും സ്വന്തം നിലയ്ക്കു നീങ്ങുമെന്നുമുള്ള ഇസ്രയേല്‍ സമ്മര്‍ദമാണ് പെട്ടെന്നുള്ള ആക്രമണത്തിനു കാരണമെന്ന് പറയപ്പെടുന്നുണ്ട്.

ഇറാന്റെ ആണവനിലയങ്ങളെക്കുറിച്ച് ശേഖരിച്ച വിവരങ്ങള്‍ ഇസ്രയേല്‍ നേരത്തെ യുഎസിനു കൈമാറിയിരുന്നു. ഇറാനെ സമ്മര്‍ദത്തിലാക്കാനും ഭരണം അട്ടിമറിക്കാനും യുഎസ് പെട്ടെന്ന് ഒപ്പം ചേര്‍ന്നെന്ന വാദവുമുണ്ട്. 

ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ മടങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിലൂടെ അറിയിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. പിന്നാലെ മറ്റുരാജ്യങ്ങളുടെ ഇടപെടല്‍ കൂടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ഇസ്രയേലിനെ സഹായിക്കാന്‍ വിമാനവാഹിനി കപ്പലുകള്‍ അയക്കുന്ന അമേരിക്കയ്ക്ക് അവരുടെ സൈനികരുടെ ശവങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ തീരത്ത് അടിയുന്നത് കാണേണ്ടി വരുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതായത്, ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തന്നെയാണ്, ഇറാന്‍ സൈന്യത്തിലെ ഏറ്റവും കരുത്തുറ്റ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് എന്ന ഐആര്‍ജിസി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബങ്കറിലേക്ക് മാറും മുന്‍പ് അധികാരം കൈമാറിയിരിക്കുന്നതും ഈ സേനാവിഭാഗത്തിനാണ്. ഇറാനില്‍ കരസേന, വ്യോമസേന, നാവികസേന എന്നിങ്ങനെ നിരവധി സൈനിക വിഭാഗങ്ങളുണ്ടെങ്കിലും, ഐആര്‍ജിസി തന്നെയാണ് ഇപ്പോഴും ഇറാനിലെ ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ സേന. 

സാധാരണ സൈനിക വിഭാഗങ്ങള്‍ ഇറാനിയന്‍ പ്രതിരോധ മന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഐആര്‍ജിസി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്തെ പരമോന്നത നേതാവിനാണ്. അതുകൊണ്ടു തന്നെ രാജ്യത്തിനകത്തും ഒരു അട്ടിമറിയും ആയത്തുള്ള അലി ഖമേനിക്ക് എതിരെ നടക്കുകയില്ല. 1979-ലെ ഇറാനിയന്‍ ഇസ്ലാമിക വിപ്ലവത്തിന് ശേഷം പുതുതായി അധികാരത്തിലെത്തിയ ഭരണകൂടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐആര്‍ജിസി രൂപീകൃതമായത്. നിലവില്‍ ഒന്നര ലക്ഷത്തോളം അംഗങ്ങള്‍ ഈ സേനയിലുണ്ട്. ബാസിജ് എന്ന പാരാമിലിറ്ററി വിഭാഗവും ഐആര്‍ജിസിയുടെ ഭാഗമാണ്.

ഇറാന് പുറത്തും ഐആര്‍ജിസിക്ക് കാര്യമായ സ്വാധീനമുണ്ട്. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങളിലും അവര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. റഷ്യന്‍ സേനയുടെ പ്രത്യേക പരിശീലനവും ടെക്നോളജിയും ഈ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തിന്റെ പൂര്‍ണ്ണനിയന്ത്രണവും ഐആര്‍ജിസിയുടെ നിയന്ത്രണത്തിലാണ്.

അതേസമയം, ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധത്തിലാക്കുന്ന നീക്കവുമായി, ആണവ ശക്തിയായ ഉത്തര കൊറിയ രംഗത്ത് വന്നത് അമേരിക്കന്‍ ചേരിയെ ആശങ്കപ്പെടുത്തുന്നതാണ്. ഇസ്രയേല്‍ മധ്യേഷ്യയില്‍ സമ്പൂര്‍ണ യുദ്ധത്തിന്റെ അപകടങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് സര്‍ക്കാര്‍ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇസ്രയേല്‍, പശ്ചിമേഷ്യന്‍ സമാധാനത്തെ ബാധിച്ച കാന്‍സര്‍ പോലുള്ള ഒന്നാണെന്നും ആഗോള സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന്റെ മുഖ്യ കുറ്റവാളിയാണെന്നുമാണ്, ഉത്തര കൊറിയ ആരോപിക്കുന്നത്.

മധ്യേഷ്യയില്‍ ഒരു പുതിയ യുദ്ധം കൊണ്ടുവന്ന സയണിസ്റ്റുകളും, അവരെ തീക്ഷ്ണമായി സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പിന്നണി ശക്തികളും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന് പൂര്‍ണ്ണമായും ഉത്തരവാദികളായിരിക്കുമെന്നും, ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

1973 മുതല്‍ ഇറാനും ഉത്തര കൊറിയയും തമ്മില്‍ അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇറാനെ പോലെ തന്നെ, അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും കടുത്ത ഉപരോധങ്ങള്‍ക്ക് ഇരയാക്കപ്പെട്ട രാജ്യം കൂടിയാണ് ഉത്തരകൊറിയ. അതുകൊണ്ട് തന്നെ, അമേരിക്കന്‍ ചേരിക്ക് എതിരെ ലഭിക്കുന്ന അവസരം, ഉത്തര കൊറിയയും ഉപയോഗിക്കാന്‍ തന്നെയാണ് സാധ്യത.

ട്രംപിന്റെ ആദ്യ ഭരണകാലത്ത്, അമേരിക്കയ്ക്ക് നേരെ ആണവ മിസൈല്‍ തിരിച്ചുവച്ച് ലോകത്തെ ഞെട്ടിച്ച ചരിത്രവും കിമ്മിനുണ്ട്. ഒടുവില്‍, അമേരിക്കയില്‍ നിന്നും ഓടിവന്ന് കിമ്മുമായി ചര്‍ച്ച നടത്തിയാണ് ട്രംപ് രോഷം തണുപ്പിച്ചിരുന്നത്. രണ്ടാംവട്ടവും ട്രംപ് അധികാരമേറ്റെടുത്തപ്പോള്‍ പറഞ്ഞിരുന്നത് കിം ജോങ് ഉന്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹവുമായി സഹകരിച്ച് പോകാനാണ് താല്‍പര്യപ്പെടുന്നത് എന്നുമാണ്. അതേ കിം ജോങ് ഉന്‍ ഇപ്പോള്‍ വീണ്ടും അമേരിക്കയ്ക്കും ഇസ്രയേലിനും നേരെ തിരിയുമ്പോള്‍ ഈ രാജ്യങ്ങളുടെ ചങ്കിടിക്കുന്നതും സ്വാഭാവികമാണ്. നിരവധി ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തര കൊറിയയാണ് ഇപ്പോള്‍ ഇറാനു വേണ്ടി ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

khamenei us iran israel