അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന് യുഎസിന് രഹസ്യവിവരം ലഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമുണ്ടായ വധശ്രമത്തിന് ആഴ്ച്ചകൾ മുന്നേതന്നെ ഈ റിപ്പോർട്ട് അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. അജ്ഞാതനായ ഒരാളിൽ നിന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ട്രംപിനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, ട്രംപിനുനേരേയുള്ള ഇറാന്റെ വധഭീഷണിയുമായി അക്രമി തോമസ് ക്രിക്കിന് ബന്ധമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ, ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടെന്ന ആരോപണം ഇറാൻ നിഷേധിച്ചു.
2020-ൽ ട്രംപ് പ്രസിഡന്റായിരിക്കേയാണ് ഇറാന്റെ ഖുദ്സ് സേനാതലവൻ ഖാസിം സുലൈമാനിയെ യു.എസ്. ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചത്. അതേത്തുടർന്ന് ട്രംപിനും അന്നത്തെ വിദേശകാര്യസെക്രട്ടറിയായിരുന്ന മൈക്ക് പൊമെപോയ്ക്കും ഇറാനിൽ നിന്ന് വധഭീഷണിയുണ്ടായിരുന്നു.
ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമാരുടെയും മുൻപ്രസിഡന്റുമാരുടെയും സുരക്ഷാചുമതല വഹിക്കുന്ന സീക്രട്ട് സർവീസ് പ്രതിക്കൂട്ടിലായതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. എന്നാൽ, ചെവിക്ക് വെടിയുണ്ട കൊണ്ട് ഏറ്റ പരിക്ക് അവഗണിച്ച് അദേഹം വീണ്ടും പൊതുവേദിയിൽ എത്തി.
അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക സുരക്ഷാ വിഭാഗമാണ് സീക്രട്ട് സർവീസ്. ഭരണത്തിലിരിക്കുന്നതും ഭരണമൊഴിഞ്ഞതുമായ പ്രസിഡന്റുമാർക്ക് സുരക്ഷ നല്കുക എന്ന ഒറ്റ ചുമതലയേ സീക്രട്ട് സർവീസിനുള്ളൂ. ആ ഉത്തരവാദിത്വത്തിൽ അവർ പരാജയപ്പെടുന്ന ദൃശ്യങ്ങളാണ് ശനിയാഴ്ച വൈകുന്നേരം പുറത്തുവന്നത്.
43 വർഷം മുമ്പ് പ്രസിഡന്റ് റൊണാൾഡ് റീഗനു നേർക്കുണ്ടായ വധശ്രമത്തിനുശേഷം അമേരിക്കയിൽ ഒരു രാഷ്ട്രീയ നേതാവ് ആക്രമിക്കപ്പെട്ടു. അതീവ സുരക്ഷയുള്ള ട്രംപിനു നേർക്കുണ്ടായ വധശ്രമം എല്ലാംകൊണ്ടും സീക്രട്ട് സർവീസിന്റെ പരാജയമെന്നാണ് ജനങ്ങൾ വിലയിരുത്തപ്പെടുന്നു.