സിറിയയിലെ അമേരിക്കന്‍ സൈനിക ബേസിന് നേരെ മിസൈല്‍ ആക്രമണം

സൈനിക താവളത്തില്‍ പതിക്കുന്നതിന് മുന്‍പായി മിസൈലുകള്‍ നിര്‍വീര്യമാക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം

author-image
Biju
New Update
syriathg

ദമാസ്‌കസ്: സിറിയയിലെ ഹസക്കയിലെ അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈല്‍ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാന്‍ മാധ്യമങ്ങള്‍. വടക്ക് കിഴക്കന്‍ സിറിയയിലെ ഹസക്കയുടെ വടക്കന്‍ മേഖലയിലെ അല്‍ ദാര്‍ബാസിയായിലെ അമേരിക്കന്‍ സൈനിക താവളത്തിന് സമീപത്തായി തിരിച്ചറിയാത്ത മിസൈലുകളുടെ സാന്നിധ്യം ഞായറാഴ്ച രാത്രിയുണ്ടായെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത ദിശയില്‍ നിന്ന് എത്തിയ മിസൈലുകള്‍ രാത്രിയില്‍ വന്നതിനാല്‍ കാണാന്‍ കഴിഞ്ഞുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനിക താവളത്തില്‍ പതിക്കുന്നതിന് മുന്‍പായി മിസൈലുകള്‍ നിര്‍വീര്യമാക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. എന്നാല്‍ മിസൈല്‍ ആക്രമണം സംബന്ധിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡോ, സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സോ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇറാനാണ് അമേരിക്കന്‍ സൈനിക ബേസ് ആക്രമിച്ചതെന്നാണ് മെഹര്‍ ആന്‍ഡ് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ഏപ്രില്‍ മാസത്തില്‍ അമേരിക്കന്‍ സൈനികരെ താവളത്തില്‍ നിന്ന് പിന്‍വലിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോര്‍ദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം നടന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

us syria