ഇറാന്‍ -യു.എസ് രണ്ടാംഘട്ട നിര്‍ണായക ചര്‍ച്ച ഇന്ന് ജനീവയില്‍

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും വ്യവസായിയുമായ ജെറാഡ് കുഷ്‌നര്‍ എന്നിവരാണ് ചര്‍ച്ചയില്‍ യു.എസ് സംഘത്തെ നയിക്കുന്നത്.

author-image
Biju
New Update
janeeva

ജനീവ: ഇറാന്‍ -അമേരിക്ക രണ്ടാംഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍ നടക്കും. അതിന് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയുടെ ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്ന ഒമാന്റെ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുമായും അറാഗ്ചി കൂടിക്കാഴ്ച നടത്തി.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും വ്യവസായിയുമായ ജെറാഡ് കുഷ്‌നര്‍ എന്നിവരാണ് ചര്‍ച്ചയില്‍ യു.എസ് സംഘത്തെ നയിക്കുന്നത്. ഉപരോധം പിന്‍വലിച്ചാല്‍ ആണവധാരണക്ക് തയാറാണെന്ന ഇറാന്റെ നിലപാടിനോട് അമേരിക്ക അനുകൂലമായി പ്രതികരിച്ചതോടെ ചര്‍ച്ചയുടെ ഫലം സംബന്ധിച്ച് പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. ചര്‍ച്ചകളിലൂടെയുള്ള പരിഹാരങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.

അതിനിടെ യുദ്ധത്തിന് മുന്നൊരുക്കം നടത്തി സമ്മര്‍ദം ചെലുത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മറ്റൊരു യുദ്ധക്കപ്പല്‍കൂടി പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു. പേര്‍ഷ്യന്‍ കടലില്‍ തിങ്കളാഴ്ച നാവികാഭ്യാസം നടത്തിയാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്. ഭീഷണിയുടെ ഭാഷ വേണ്ടെന്നും നീതിയുക്തമായ ചര്‍ച്ചക്ക് എപ്പോഴും സന്നദ്ധമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.