/kalakaumudi/media/media_files/2025/06/23/iran-flag-2025-06-23-14-41-55.jpg)
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ പിന്തുണയുള്ള വിമത ഗ്രൂപ്പുകള്‍ ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ വ്യോമ-സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് അതീവ ജാഗ്രത പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ വിമതർ ലക്ഷ്യമിടുന്നതായുള്ള വാർത്ത പുറത്ത് വരുന്നത്. ഇറാനിലെ ആണവനിലയങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇറാന്‍ പിന്തുണയുള്ള മിലിഷ്യ അഥവാ വിമത ഗ്രൂപ്പുകള്‍ ഇതുവരെ പ്രതിരോധത്തിലാണെന്നും ഇറാഖി ഉദ്യോഗസ്ഥര്‍ അവരുടെ നടപടിയെ പിന്തിരിപ്പിക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഏതൊക്കെ അമേരിക്കന്‍ താവളങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, അമേരിക്കന്‍ മണ്ണില്‍ ഭീകരാക്രമണം നടത്താന്‍ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കിയിട്ടുണ്ടെന്ന് അമേരിക്കയ്ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായും എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ ട്രംപിന് ഈ സന്ദേശം ലഭിച്ചതായും, ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഉച്ചകോടിയില്‍ നിന്ന് നേരത്തെ പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.