മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി ട്രംപ്: രൂക്ഷവിമര്‍ശനവുമായി ഖമേനി

സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലാണ് പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഖമേനി അറിയിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആദ്യമായാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

author-image
Biju
New Update
khamenei

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്രിമനലെന്നു വിശേഷിപ്പിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ പ്രതിഷേധക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലാണ് പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഖമേനി അറിയിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആദ്യമായാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.  ഇറാനിലെ കലാപത്തില്‍ യുഎസ് പ്രസിഡന്റ് നേരിട്ട് പ്രസ്താവനകള്‍ നടത്തിയതായി ഖമേനി പറഞ്ഞു. രാജ്യദ്രോഹികളെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു. പ്രക്ഷോഭകാരികളെ സൈനികമായി പിന്തുണയ്ക്കുന്നു എന്ന് ട്രംപ് പറഞ്ഞു. ഇറാനുമേല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി എന്ന നിലയില്‍ യുഎസ് പ്രസിഡന്റിനെ ഒരു ക്രിമിനലായി കണക്കാക്കുന്നതായും ഖമേനി പറഞ്ഞു.

പ്രതിഷേധക്കാര്‍ അമേരിക്കയുടെ കാലാള്‍പ്പടയാണ് എന്ന് ഖമനയി വിശേഷിപ്പിച്ചു. പ്രക്ഷോഭകര്‍ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്റര്‍നെറ്റ് വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇറാനില്‍ തുടരുകയാണ്. രണ്ടാഴ്ച നീണ്ട പ്രക്ഷോഭത്തില്‍ 2677 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി (ഹ്രന) റിപ്പോര്‍ട്ട്. ഇറാനില്‍ സൈനികനടപടി തല്‍ക്കാലം വേണ്ടെന്നാണ് യുഎസ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടലാണ് യുഎസിനെ ഇതിനു പ്രേരിപ്പിച്ചത്.