ജോര്‍ജിയയും യുദ്ധമുഖത്തേക്കോ?

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ജോര്‍ജ്ജിയ ഇപ്പോള്‍ ആകെ പ്രശ്‌നത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്.കൃത്യമായി പറഞ്ഞാല്‍ 2012 മുതല്‍ അധികാരത്തിലുള്ള ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ടി അവരുടെ പാശ്ചാത്യ അനുകൂല നയങ്ങളില്‍ മാറ്റംവരുത്തിയപ്പോള്‍ മുതല്‍ക്കേ പുകഞ്ഞു തുടങ്ങിയ ആസൂത്രിത പ്രതിഷേധങ്ങള്‍

author-image
Rajesh T L
New Update
goergia
ട്ബൈലീസീ :റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ജോര്‍ജ്ജിയ ഇപ്പോള്‍ ആകെ പ്രശ്‌നത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. കൃത്യമായി പറഞ്ഞാല്‍ 2012 മുതല്‍ അധികാരത്തിലുള്ള ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ടി അവരുടെ പാശ്ചാത്യ അനുകൂല നയങ്ങളില്‍ മാറ്റംവരുത്തിയപ്പോള്‍ മുതല്‍ക്കേ പുകഞ്ഞു തുടങ്ങിയ ആസൂത്രിത പ്രതിഷേധങ്ങള്‍, ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നടക്കുന്ന തുടര്‍ച്ചയായ പ്രതിഷേധങ്ങളുടെ അഞ്ചാം ദിനത്തിലും ആളിക്കത്തുകയാണ്.

ഒക്ടോബര്‍ 26ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിയന്‍ ഡ്രീമിന്റെ വിവാദ വിജയമാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇപ്പോള്‍ റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന പേരില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ടി. കോടീശ്വരനായ വ്യവസായി ബിഡ്സിന ഇവാനിഷ്വിലിയാണ് പാര്‍ട്ടിയുടെ നേതാവ്. തലസ്ഥാനമായ ടിബിലിസിയിലെ നിരത്തുകളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പോലീസുമായി ഏറ്റുമുട്ടിയത്.അതേസമയം പാശ്ചാത്യ അനുകൂല പ്രതിപക്ഷ സഖ്യം ആസൂത്രിതമായ അക്രമം സംഘടിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്സെ ആരോപിക്കുന്നത്. ജോര്‍ജ്ജിയയെ തങ്ങളുടെ സ്വാധീനവലയത്തിനുള്ളില്‍ നിര്‍ത്താനായി റഷ്യ തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ജോര്‍ജ്ജിയയുടെ യൂറോപ്യന്‍ യൂണിയന്‍ സംയോജനം സര്‍ക്കാര്‍ നിര്‍ത്തിവച്ചുവെന്ന അവകാശവാദം കൊബാഖിഡ്സെ നിഷേധിക്കുകയാണുണ്ടായത്.

ജോര്‍ജ്ജിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തുന്നതായി ശനിയാഴ്ച പ്രഖ്യാപിക്കുകയും യൂറോപ്യന്‍ യൂണിയന്‍ പ്രവേശന ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തെ അപലപിക്കുകയും ചെയ്ത അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിമര്‍ശനം അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് നിലവിലെ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് ജോര്‍ജിയന്‍ പ്രധാനമന്ത്രി അവകാശപ്പെടുന്നത്.

ഇതിനിടെ ജോര്‍ജ്ജിയയില്‍ കാനഡ നടത്തുന്ന നീക്കങ്ങളും ഏറെ ശ്രദ്ധേയമാണ്, ജോര്‍ജ്ജിയയില്‍ റഷ്യ നടത്താനുദ്ദേശിക്കുന്ന ഇടപെടല്‍ എന്താണ് എന്നതില്‍ ആശങ്കയുണ്ട് എന്നാണ് ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ എന്നീ രാജ്യങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞത്. ജോര്‍ജ്ജിയയിലെ നിയമാനുസൃതമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ദേശീയ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമാന നീക്കത്തിന് തന്നയാണ് കാനഡയും തയ്യാറെടുക്കുന്നത്.

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ക്കേ ഭയപ്പാടിലാണ് എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങളും പോളണ്ടും. റഷ്യയുമായി അതിര്‍ത്തിപങ്കിടുന്ന ബാള്‍ട്ടിക് രാജ്യങ്ങള്‍ മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. യുക്രെയ്‌ന് ശേഷം തങ്ങളാവുമോ റഷ്യയുടെ ലക്ഷ്യമെന്നും ഇവര്‍ ഭയക്കുന്നു, മാത്രമല്ല, ഒട്ടേറെ റഷ്യന്‍ ന്യൂനപക്ഷക്കാര്‍ ഈ രാജ്യങ്ങളിലുണ്ട്. 2004-ല്‍ ബാള്‍ട്ടിക് രാജ്യങ്ങള്‍ നാറ്റോയില്‍ ചേര്‍ന്ന് അമേരിക്കയുടെയും പാശ്ചാത്യസഖ്യത്തിന്റെയും ഭാഗമായി. റഷ്യന്‍ അതിര്‍ത്തിയിലുള്ള പോളണ്ടും സമാന അധിനിവേശം ഭയക്കുന്നുണ്ട്.

news Breaking News russian world russia