/kalakaumudi/media/media_files/2025/03/15/qG9yGzT7KpF3jOgOSBlJ.jpg)
ബാഗ്ദാദ്: അമേരിക്ക മാത്രമല്ല ലോക രാഷ്ട്രങ്ങളില്‍ ഒട്ടുമുക്കാല്‍ പേരും കൊടും ഭീകരരായി കാണുന്ന ഐഎസ് സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്ത കാലത്തായി പുറത്തുവരാറില്ലായിരുന്നു. നേതാക്കളില്‍ ഒട്ടുമുക്കാല്‍ പേരും കൊല്ലപ്പെട്ട സംഘത്തില്‍ അവശേഷിക്കുന്ന നേതാക്കളെക്കൊണ്ട് സംഘം കൊണ്ടുനടക്കാന്‍ പാങ്ങില്ലെന്ന വിലയിരുത്തലിലായിരുന്നു. ലോകം എന്നാല്‍ ഇറാഖിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ആസൂത്രണങ്ങള്‍ പ്ലാന്‍ ചെയ്യുകയും മറ്റൊരു കൂട്ടക്കുരുതിക്ക് തയാറെടുക്കുകയുമായിരുന്നു.
ഈ വിവരം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ് തിരിച്ചറിഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പിന്നാലെ ഐഎസ് സംഘത്തിലെ ഏറ്റവും മോസ്റ്റ് ഡെയ്ഞ്ചറസ് അല്ലെങ്കില്‍ ഇന്ന് സംഘത്തെ നയിക്കുന്ന അബു ഖദീജയെ വധിച്ചുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്.
ഒരു പക്ഷെ ലോക ഭീകരകന്‍ ഒസാമ ബിന്‍ലാദനെക്കാള്‍ അപകടകാരിയും രക്തത്തില്‍ കുളിക്കുന്നവനുമെന്നാണ് അബുവിനെ അമേരിക്ക വിലയിരുത്തുന്നത്. ട്രംപ് ലോകത്ത് ഏറ്റവും വെറുക്കുന്ന ഭീകര സംഘത്തെ മുച്ചൂടും മുടിക്കുന്നതിനുള്ള നീക്കങ്ങള്‍ ട്രംപ് തിരഞ്ഞെടുപ്പിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സൂചന.
മാത്രമല്ല, നേതാവായ അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായ് ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും അപകടകാരിയായ ഭീകരരില്‍ ഒരാള്‍ എന്നാണ് അറിയപ്പെടുന്നത്. ഇറാഖ്-യുഎസ് സംയുക്ത ഓപ്പറേഷനിലാണ് അബു ഖദീജ കൊല്ലപ്പെട്ടത് എന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാഖിലെ തീവ്രവാദി ഗ്രൂപ്പിനെതിരായ പോരാട്ടത്തിലെ സുപ്രധാന ഓപ്പറേഷനാണ് ഈ വിജയം എന്നും അദ്ദേഹം അവകാശപ്പെട്ടു. മേഖലയിലുടനീളം ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഐഎസിനായി പോരാളികളെ റിക്രൂട്ട് ചെയ്യുന്നതിലും അബു ഖദീജ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇറാഖിലും സിറിയയിലും ഉള്ള ഐഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിനും പ്രവര്‍ത്തനത്തിനും വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ മരണം.
2023 ല്‍ യുഎസ് ഉപരോധങ്ങള്‍ അബു ഖദീജയെ ലക്ഷ്യം വച്ചിരുന്നുവെന്നും അദ്ദേഹം ഐഎസ്എസിന്റെ സിറിയന്‍, ഇറാഖി പ്രവിശ്യകളുടെ ഗവര്‍ണറായിരുന്നുവെന്നും ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഖലീഫ എന്നറിയപ്പെടുന്ന ഐ എസിന്റെ ആഗോള നേതാവിന്റെ സ്ഥാനത്തേക്ക് സാധ്യതയുള്ള നേതാവായാണ് ഖദീജയെ നേരത്തെ പരിഗണിച്ചിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വധം മേഖലയിലെ ഐ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറും എന്നുറപ്പാണ്.
സിറിയയിലെയും ഇറാഖിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ മേല്‍ വര്‍ഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ഇസ്ലാമിക ഭരണം അടിച്ചേല്‍പ്പിക്കുകയും മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍-ബാഗ്ദാദി 2014 ല്‍ ഇറാഖിന്റെയും സിറിയയുടെയും ഒരു ഭാഗം ഖിലാഫത്തായി പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ 2019 ല്‍ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് പ്രത്യേക സേന നടത്തിയ റെയ്ഡില്‍ അദ്ദേഹം കൊല്ലപ്പെടുകയും സംഘം തകരുകയുമായിരുന്നു. ഇന്ത്യയടക്കെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി സംഘമാണ് ഐഎസ്.
2014ല്‍ ഇന്ത്യന്‍ നഴ്‌സുമാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള 46 നഴ്സുമാരെ 23 ദിവസമാണ് ഐഎസുകാര്‍ ഇവരെ ബന്ദികളാക്കിയത്. വിവരം അറഞ്ഞ അറിഞ്ഞ ഉടന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി സംസാരിക്കുകയും ബന്ദികളെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.