/kalakaumudi/media/media_files/tGKXGGSlW9KKvcaA2EO1.jpg)
Israeli strike on a building close to the Iranian embassy in Damascus, Syria
ബെയ്റൂത്ത്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ രണ്ട് ജനറൽമാരും അഞ്ച് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.ഇറാൻ റെവലൂഷനറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ സഹദിയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാജി റഹീമിയും മറ്റു അഞ്ച് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം സൈനികരാണെന്നാണ് വിവരം.സിറിയയിലെ വടക്കൻ പ്രവിശ്യയായ അലപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിനാളുകൾ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഡമാസ്‌കസിലെ ആക്രമണം.
ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നും എംബസി സമുച്ചയത്തിലെ കോൺസുലേറ്റ് ബിൽഡിങ്ങിന് നേരെ എഫ് ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ആറ് മിസൈലുകളാണ് തൊടുത്തുവിട്ടതെന്നും സിറിയയിലെ ഇറാൻ അംബാസഡർ ഹുസൈൻ അക്ബരി അറിയിച്ചു.ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.ഗാസയിലും ലെബനനുമായുള്ള അതിർത്തിയിലും ഇസ്രയേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേൽ ലക്ഷ്യമിടുന്നുവെന്നതിന്റെ തെളിവാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതെസമയം അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണ് ആക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയാൻ രൂക്ഷമായി വിമർശിച്ചു. ആക്രമണത്തോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ടെന്നും ഏത് തരത്തിലുള്ള പ്രതികരണമാവുമെന്നും ആക്രമണകാരികൾക്കുള്ള ശിക്ഷയെന്താണെന്നും തീരുമാനിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പ്രതികരിച്ചു.ഗാസയിൽ യുദ്ധം ആരംഭിച്ചത് മുതൽ, ഇസ്രായേലും ലെബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടലുകളും ആരംഭിച്ചിരുന്നു. ഗാസ ഭരിക്കുകയും ഇസ്രായേലിനെ ആക്രമിക്കുകയും ചെയ്ത ഹമാസിനും ഇറാൻ്റെ പിന്തുണയുണ്ട്.