/kalakaumudi/media/media_files/9xbeCHpRKsMO7Dfb9PHN.jpeg)
ജറുസലേം: ഹമാസിന്റെ സൈനിക വിഭാഗം തലവനും ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ . ജൂലൈയിൽ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു ദെയ്ഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ജൂലൈ 13 ന് തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന്റെ പ്രാന്തപ്രദേശത്തുണ്ടായ ആക്രമണത്തിലാണു ദെയ്ഫിനെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യമായ ഐഡിഎഫ് (ഇസ്രയേലി ഡിഫൻസ് ഫോഴ്സ്) അറിയിച്ചു.
ജൂലൈയിൽ ഉണ്ടായ ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ 90-ലധികം പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു ഗാസ ആരോഗ്യ വിഭാഗം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തെത്തുടർന്നാണ് ദെയ്ഫിന്റെ മരണവും സ്ഥിരീകരിക്കുന്നത്.
1990 കളിൽ ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളായിരുന്നു മുഹമദ് ദെയ്ഫ്. ദശാബ്ദങ്ങളോളം ഖസ്സാം ബ്രിഗേഡ് യൂണിറ്റിന്റെ തലപ്പത്ത് ദെയ്ഫ് തുടർന്നു. ദെയ്ഫിന്റെ നേതൃത്വത്തിൽ നിരവധി ചാവേർ ബോംബാക്രമണങ്ങളാണ് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയത്. ഇസ്രയേലിലേക്ക് അയക്കാൻ കഴിയുന്ന റോക്കറ്റുകളുടെ ശേഖരം ഹമാസ് സൈനിക വിഭാഗം ശേഖരിച്ചതും ദെയ്ഫിന്റെ കാലഘട്ടത്തിലായിരുന്നു.
അതേസമയം, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പിന്നാലെ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്നാണു വിവരം.