/kalakaumudi/media/media_files/cdWFwOVMJcpAFvjJdI8H.jpeg)
ബെയ്റൂട്ട്: മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു.
ലബനനിലേക്കു ഹിസ്ബുല്ലയെ നേരിടാൻ കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. അതിർത്തി പട്ടണമായ മറൂൺ എൽ റാസിനു സമീപം റോക്കറ്റുകൾ ഉപയോഗിച്ച് 3 ഇസ്രയേലി മെർക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ആക്രമണത്തിനിടെ 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ലബനൻ യുദ്ധമുഖത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആൾനാശമാണിത്. കൂടുതൽ സൈനികർ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നൽകി.
“നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാന്റെ തിന്മയുടെ അച്ചുതണ്ടിനെതിരായ കഠിനയുദ്ധത്തിലാണ്. നമ്മൾ ഒരുമിച്ച് നിൽക്കും, ദൈവസഹായത്താൽ ഒരുമിച്ച് വിജയിക്കും’’– അനുശോചന വിഡിയോയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ലബനനിൽ കുറഞ്ഞത് 46 പേർ കൊല്ലപ്പെട്ടെന്നാണു വിവരം. ചൊവ്വാഴ്ച ഇറാൻ ഇരുന്നൂറോളം മിസൈലുകൾ ഇസ്രയേലിന് നേരെ വിക്ഷേപിച്ചിരുന്നു. ഇറാനെതിരെ ശക്തമായി തിരിച്ചടിക്കാനാണ് ഇസ്രയേലും പ്രധാന സഖ്യകക്ഷിയായ യുഎസും തീരുമാനിച്ചിട്ടുള്ളത്.
2006നുശേഷം ഇതാദ്യമായാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ വെടിയുതിർക്കുന്നത്. ഇസ്രയേൽ എന്തെങ്കിലും ചെയ്താൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാൻ താക്കീത് നൽകി. സംഘർഷം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രാജ്യത്തു പ്രവേശിക്കുന്നത് ഇസ്രയേൽ വിലക്കി. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ വ്യക്തമായി അപലപിച്ചില്ലെന്നും പക്ഷപാതം കാട്ടിയെന്നുമാരോപിച്ചാണ് ഇസ്രയേൽ വിദേശകാര്യമന്ത്രി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.
ഇറാൻ ആക്രമണത്തെ താൻ വീണ്ടും ശക്തമായി അപലപിക്കുന്നുവെന്ന് യുഎൻ രക്ഷാസമിതി യോഗത്തിനുശേഷം ഗുട്ടെറസ് പറഞ്ഞു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോടു ജാഗ്രത പാലിക്കാനും അവിടേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഗൾഫ് രാജ്യങ്ങളിൽ അടക്കം മധ്യപൂർവദേശത്തു വിമാനസർവീസുകൾ തടസ്സപ്പെട്ടു.