ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ഇറാന്‍ നടത്തി വരുന്ന ആക്രമണങ്ങൾക്ക് ശക്തമായി തിരിച്ചടി നൽകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഞായറാഴ്ച പുലര്‍ച്ചെയോടെ ഇറാന്‍ തൊടുത്ത് വിടുകയായിരുന്നു . ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായി എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ഇറാൻ്റെ ഭാഗത്തു നിന്ന് ഒരു ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും എല്ലാ രീതിയിലും സജ്ജരാണെന്നും നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞ അഴ്ച്ചകളിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നെതന്യാഹു പ്രതികരണമറിയിച്ചിരിക്കുന്നത്.ഇസ്രയേലിനെ പിന്തുണച്ച യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ ഇസ്രയേല്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇസ്രയേലിനെതിരായ ആക്രമണം സ്ഥിരീകരിച്ച് ഇറാന്‍ സൈന്യം രംഗത്തെത്തിയിരുന്നു. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിരുന്നു. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീന്‍ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചിരുന്നു.