/kalakaumudi/media/media_files/2025/07/06/irrrtartg-2025-07-06-15-37-00.jpg)
ടെല്‍ അവീവ്: ഗാസയിലെ വെടിനിര്‍ത്തലും ബന്ദിയാക്കല്‍ കരാറും സംബന്ധിച്ച ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ഇസ്രയേല്‍ ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ 21 മാസമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗാസ നിവാസികള്‍.
60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, അമേരിക്കന്‍ പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഹമാസ് അനുകൂല നിലപാടെടുത്തതോടെയാണ് ഈ നീക്കം.
ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിട്ടില്ലെങ്കിലും, പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പ്രതിനിധി സംഘത്തിന്റെ ദോഹയിലേക്കുള്ള യാത്ര സ്ഥിരീകരിച്ചു, ഇത് ഇസ്രയേലിന്റെ പോസിറ്റീവ് നിലപാടുകളെ എടുത്ത് കാണിക്കുന്നു.
ഗാസ വെടിനിര്‍ത്തലിന് അനുകൂല മനോഭാവം ഉണ്ടായിരുന്നിട്ടും ഗാസയിലെ മാനുഷിക സഹായ വിതരണം, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ ക്രോസിംഗ് വഴിയുള്ള പ്രവേശനം, ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള സമയക്രമത്തിലെ വ്യക്തത എന്നിവ ഉള്‍പ്പെടെയുള്ള പരിഹരിക്കപ്പെടാത്ത ആശങ്കകള്‍ പലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചു. ജൂലൈ 7ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ പോകുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
ഹമാസിനെ നിരായുധീകരിക്കണമെന്ന് നെതന്യാഹു ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഇസ്രയേലിന്റെ ഈ തീരുമാനത്തോട് യോജിക്കാന്‍ ഹമാസ് തയ്യാറായിട്ടില്ല. ഇസ്രയേലിന്റെ ഈ നിലപാട് ചര്‍ച്ച ചെയ്യാനും അവര്‍ വിസമ്മതിച്ചു. അതേസമയം, വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേല്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് അവലോകനം ചെയ്തുവരികയാണെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം 2023 ഒക്ടോബര്‍ 7 നാണ് ആരംഭിച്ചത്. ഇസ്രയേലി കണക്കുകള്‍ പ്രകാരം, ഹമാസ് തെക്കന്‍ ഇസ്രയേലിനെ ആക്രമിച്ച് 1,200 ഓളം പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇസ്രയേലിന്റെ പ്രതികാര സൈനിക ആക്രമണത്തില്‍ 57,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു എന്നാണ്. ഇസ്രയേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ അവശ്യവസ്തുക്കള്‍ ലഭിക്കാതായതോടെ ജനങ്ങള്‍ പട്ടിണിയുടെ പിടിയിലമര്‍ന്നു. യുദ്ധം, ഗാസയിലെ മുഴുവന്‍ ജനങ്ങളെയും കുടിയിറക്കി. എന്നിട്ടും ഇസ്രയേല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു. തങ്ങള്‍ സ്വീകരിച്ച നിലപാട് ശരിയാണെന്നാണ് ഇസ്രയേല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം.