ബാഷർ -അൽ - അസദിനെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ച മുഹമ്മദ് അല്‍ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി സിറിയന്‍ വിമത സേന പ്രഖ്യാപിച്ചതന് തൊട്ടു പിന്നാലെ ഇസ്രയേല്‍ സൈന്യം തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞത്. പ്രസിഡന്റ് ബാഷർ-അൽ - അസദ് റഷ്യയില്‍ അഭയം തേടിയതോടെ താല്‍ക്കാലികമായി നാഥനില്ലാക്കളരിയായ സിറിയയുടെ അവസരം മുതലാക്കിയാണ് ഇസ്രയേലിന്റെ പുതിയ നീക്കം.
വിമാനത്താവളങ്ങള്‍, വ്യോമ- നാവികകേന്ദ്രങ്ങള്‍ എന്നിവ നാമാവശേഷമാക്കിയ കനത്ത വ്യോമാക്രമണങ്ങള്‍ക്കിടെ ഇസ്രയേല്‍ കരസേന സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനരികെ എത്തിയതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രതിപക്ഷ സേനക്ക് അധികാരം കൈമാറാന്‍ തയാറാണെന്ന് നിലവിലെ പ്രധാനമന്ത്രി ഗാസി മുഹമ്മദ് ജലാലി പ്രഖ്യാപിച്ചതിനിടെയാണ് സിറിയയില്‍ ലോകത്തെ ഞെട്ടിച്ച് ഇസ്രയേല്‍ അധിനിവേശം.
ദമാസ്‌കസ് വിമാനത്താവളത്തിന് 25 കിലോമീറ്റര്‍ അകലെ ഖതനയില്‍ ഇസ്രയേല്‍ യുദ്ധടാങ്കുകള്‍ തമ്പടിച്ചിരിക്കുകയാണ്. ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളെ സിറിയന്‍ അതിര്‍ത്തിയുമായി വേര്‍തിരിക്കുന്ന നിരായുധീകരിക്കപ്പെട്ട മേഖലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ സിറിയന്‍ പ്രദേശത്താണ് ഖതന. തെക്കന്‍ സിറിയയില്‍ ഖുനൈത്ര ഗവര്‍ണറേറ്റും ഇസ്രയേല്‍ പിടിച്ചിട്ടുണ്ട്. ഗോലാന്‍ കുന്നുകളോടു ചേര്‍ന്ന ബഫര്‍ സോണില്‍ 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഹെര്‍മോണ്‍ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയന്‍ പ്രദേശം ഇസ്രയേല്‍ പിടിച്ചതായാണ് കണക്ക്. ലബനാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിറിയന്‍ പ്രദേശങ്ങളിലും ഇസ്രയേല്‍ കടന്നുകയറ്റം നടത്തുന്നതായി ബെയ്‌റൂട്ട് ആസ്ഥാനമായ മയാദീന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. 1974ലെ ഉഭയകക്ഷി ധാരണകള്‍ ലംഘിച്ചാണ് വന്‍ കടന്നുകയറ്റം. എന്നാല്‍ കടന്നുകയറ്റ വാര്‍ത്തകള്‍ ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ മൂന്നാം ദിനത്തിലെ ആക്രമണങ്ങളില്‍ സിറിയന്‍ സേനക്കു കീഴിലുണ്ടായിരുന്ന യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, സൈനിക താവളങ്ങള്‍, ആയുധനിര്‍മാണ-സംഭരണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരത്തോടുചേര്‍ന്ന മസ്സ വ്യോമതാവളം നാമാവശേഷമാക്കപ്പെട്ടവയില്‍ പെടും. 300ലേറെ വ്യോമാക്രമണങ്ങളാണ് രണ്ടുദിവസത്തിനിടെ ഇസ്രയേല്‍ ബോംബറുകള്‍ സിറിയയിലുടനീളം നടത്തിയത്.
തീവ്രശക്തികളുടെ കൈകളില്‍ എത്താതിരിക്കാനെന്ന പേരില്‍ സമീപകാലത്തെ ഏറ്റവും കനത്ത ആക്രമണത്തില്‍ ലടാകിയ തുറമുഖത്ത് നങ്കൂരമിട്ട യുദ്ധക്കപ്പലുകള്‍ തകര്‍ത്തു. ഇവയിലുണ്ടായിരുന്ന കപ്പല്‍വേധ മിസൈലുകളും തകര്‍ത്തിട്ടുണ്ട്. അതിനിടെ മാര്‍ച്ച് ഒന്നുവരെയാകും ഇടക്കാല സര്‍ക്കാര്‍ കാലാവധി.